Categories
Malayalam Articles

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഭൂവുടമസ്ഥതയും

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഭൂവുടമസ്ഥതയും

(ഫെയ്സ്ബുക് നോട്ട് , നവംബര്‍ 28 2013)

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുരോഗമനപരമായ ഒരു നിലപാടായി അതിലെ ഭൂവുടമസ്ഥതയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ മനസ്സിലാക്കപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു (സണ്ണി കപിക്കാട്). ഇത് എത്ര മാത്രം ശരിയാണ് എന്നത് നിശിതമായ വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അമിതമായി ആദര്‍ശവല്‍ക്കരിക്കുന്ന സമീപനം വിമര്‍ശ്നാത്മകതയെ തളര്‍ത്തുകയും രാഷ്ട്രീയ വിശകലനത്തെ മരവിപ്പിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് കൂടുതല്‍ ചര്‍ച്ച അനിവാര്യമാകുന്നത്. ചിലയിടത്ത് ഒസ്ട്രോമിന്റെയും (Ostrom) ചിലയിടത്ത് നിയോ ക്ലാസ്സിക്കല്‍ ധനശാസ്ത്രത്തിന്റെയും സ്മീപനങ്ങള്‍ കൈക്കൊള്ളുന്ന ഒരു എക്ല്ക്റ്റിക് സമീപനം ആണു റിപ്പോര്‍ട്ടിനുള്ളത്. അക്കദമിക് തലത്തില്‍ ഇത് സ്വീകാര്യമാണെങ്കിലും ഇതിനെ വളരെ പെട്ടെന്ന് ഒരു സമര മാനിഫെസ്റ്റോ ആക്കി ഉദാത്തവല്‍ക്കരിക്കുന്നത് ഗുണം ചെയ്യും എന്ന് തോന്നുന്നില്ല. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാന പ്രശ്നം രണ്ടാം ഭൂപരിഷ്കരണം എന്ന ദളിത്‌-ആദിവാസി അജണ്ടയെ അത് പിന്നോട്ടടിക്കുന്നു എന്നതാണ് എന്ന് ഞാന്‍ മുന്‍പ് ചൂണ്ടികാണിച്ചിട്ടുണ്ട്. ഉടമസ്ഥതയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ നിഗമനത്തിന് അടിവരയിടുകയാണ് ചെയ്യുന്നത്. മൂന്നു പ്രധാന സന്ദര്‍ഭങ്ങളിലാണ് റിപ്പോര്‍ട്ടില്‍ ഉടമസ്ഥതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കടന്നു വരുന്നത് (ഭാഗം രണ്ടില്‍). 

ചെറുകിട വനോല്‍പ്പന്നങ്ങളുടെ സഹായത്തോടെ ആദിവാസി സമൂഹത്തിന്റെ ജീവിത നിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്ന സന്ദര്ഭമാണ് ഒന്ന്. അവിടെ റിപ്പോര്‍ട്ട് പറയുന്നത് സാമൂഹിക വന പരിപലനമോ സംയുക്ത വന പരിപാലനമോ ഇല്ലാത്ത നിരവധി വന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ടെന്നും അവിടങ്ങളിലെ ചെറുകിട വനോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് കേവലം ഉടമസ്ഥത പോരെന്നും ബോധപൂര്‍വ്വമായ വന നവീകരണം ആവശ്യമുന്ടെന്നുമാണ്. കമ്യൂണിറ്റി ഉടമസ്ഥത നിലനില്‍ക്കുന്നു എന്ന് കമ്മിറ്റി പറയുന്ന മേഖലകളിലെ കാര്യമാണിത്. PESA (Panchayath Extension of Scheduled areas), FRA (Forest Rights Act)തുടങ്ങിയ നിയമങ്ങളും, ഇവിടുത്തെ സാമൂഹിക ഉടമസ്ഥതയും വനവ്യവസ്ഥയുടെ തകര്‍ച്ചയെ തടയുന്നില്ലെന്നാണ് റിപ്പോര്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ PESA, FRA, Forest Conservation Act (FCA) തുടങ്ങിയവയെ കുറിച്ചുള്ള അടിസ്ഥാന വിമര്‍ശനങ്ങളെ റിപ്പോര്‍ട്ട് കണ്ടില്ലെന്നു നടിക്കുന്നു. 2002 ലെ സര്‍ക്കുലര്‍ അനുസരിച്ച് ആദിവാസികളെ കയ്യേറ്റക്കാരായി കാണുന്ന സമീപനമാണ് കേന്ദ്ര വനം മന്ത്രാലയം സ്വീകരിച്ചിരുന്നത്. വന്‍കിട ചൂഷകര്‍ക്ക് പുറം വാതിലിലൂടെ വനം കൊള്ളക്ക് അവസരം ഉണ്ടാക്കുന്നതും എന്നാല്‍ ആദിവാസികളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതുമായ സമീപനമായിരുന്നു അവരുടേത്. വന സംരക്ഷണ നിയമം വന-ഇതര ഉപയോഗത്തിനുള്ള വന ഭൂവിനിയോഗം തടയുന്നെന്ടെങ്കിലും മുന്‍‌കൂര്‍ അനുവാദത്തോടെ ഇതാകം എന്ന നിബന്ധന അത്തരം വിനിയോഗങ്ങള്‍ ഫലത്തില്‍ അംഗീകരിക്കുകയാനുണ്ടായത്. മാത്രമല്ല വന്‍കിടക്കാര്‍ക്ക് വന ഭൂവിനിയോഗം എളുപ്പമാവുകയും ആദിവാസികള്‍ സംബന്ധിചെടത്തോളം അവരെ വന മേഖലകളില്‍ നിന്ന് ഇറക്കി വിടുന്നതിനു പോലും കഴിയുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. Protected Area Network എന്ന നിയമം വന്നതോടെ ഈ ദുരവസ്ഥ അതിന്റെ പാരമ്യത്തിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ , യാതൊരു പ്രത്യക്ഷാവകാശങ്ങളും നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത മേഖലകളില്‍ നിന്ന് ആദിവാസികളെ പുറത്താക്കുന്നത് ഭരണകൂടത്തിനു എളുപ്പമായി തീര്‍ന്നു. അവരുടെ അധിവാസ അവകാശം പോലും ചോദ്യം ചെയ്യപ്പെട്ടു. എന്ന് മാത്രമല്ല, 2002-ലെ വന്യജീവി സംരക്ഷണ നിയമം (Wildlife Protection Act , WLPA) PESA-യെ കുറിച്ച് മിണ്ടുന്നില്ല എന്ന് മാത്രമല്ല, സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും അവകാശങ്ങള്‍ പിന്വളിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇതിനോടൊപ്പം അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയാണ് വന സംരക്ഷണ നിയമവും വന്യ ജീവി സംരക്ഷണ നിയമവും ഭരണഘടനാപരമായ PESA പോലെയുള്ള നിയമങ്ങളെക്കാള്‍ കൂടുതല്‍ കര്‍ക്കശമാണ്‌ എന്നുള്ളത്. കൂടാതെ PESA പോലുള്ള നിയമങ്ങളുടെ പരിമിതികളെയും റിപ്പോര്‍ട്ട് ഒരു വലിയ പരിധി വരെ കണ്ടില്ലെന്നു നടിക്കുന്നു.

സാമൂഹിക ഉടമസ്ഥതയെ സംബന്ധിച്ചുള്ള ഇത്തരം സങ്കീര്‍ണ്ണമായ പ്രശനങ്ങളെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവഗണിക്കുകയാണ് ചെയ്യുന്നത് എന്ന് കാണാം. വനം വകുപ്പിനെ കുറിച്ചുള്ള കേവല വിമര്‍ശനങ്ങളില്‍ റിപ്പോര്‍ട്ട് ഒതുങ്ങിപ്പോവുകയും ആദിവാസി മേഖലകളിലെ ഭരണപരമായ വലിയ വെല്ലുവിളികളെ അത് അവഗണിക്കുകയും ചെയ്യുന്നു. ആദിവാസി സ്വയം ഭരണത്തിന്റെ രാഷ്ട്രീയത്തെ ശക്തി പെടുത്തുന്നതിനു ഗാഡ് ഗില്‍ റിപ്പോര്‍ട്ടിലെ ടെക്നോക്രാറ്റിക്ക് സമീപനം മത്യാവാതെ വരുമെന്നും അതിനേക്കാള്‍ അടിസ്ഥാനപരമായ മുദ്രാവാക്യങ്ങള്‍ ആദിവാസി വിഭാഗങ്ങള്‍ ഇന്ത്യയിലും കേരളത്തിലും ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഉടമസ്ഥതയുടെ കാര്യത്തിലുള്ള മുന്നോട്ടു പോക്കായി കാണാന്‍ സാധ്യമല്ല എന്നതാണ് യാതാര്‍ത്ഥ്യം. വനാവകാശ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് ചില വശങ്ങള്‍ മാത്രം ആണു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സ്വീകരിച്ചിട്ടുള്ളത്.

രണ്ടാമതായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉടമസ്ഥതയുടെ പ്രശനം ചര്‍ച്ച ചെയ്യുന്നത് ജീവിത രീതിയും ഉടമസ്ഥതയും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തിലാണ്. ഇവിടെ സാമൂഹികമായ ഉടമസ്ഥതയെ കുറിച്ചല്ല, സ്വകാര്യ ഉടമസ്തതെയെ കുറിച്ചാണ് പറയുന്നത്. ഗ്രാമവാസികള്‍ /നഗര വാസികള്‍ എന്നൊരു ലളിതമായ dichotomy ആണു ഗാഡ് ഗില്‍ സ്വീകരിച്ചിട്ടുള്ളത്. ഗ്രാമ വാസികള്‍ നഗര ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപെടുന്നതുകൊണ്ട് ഭൂമി വിട്ടു നഗരത്തിലേക്ക് പോകുന്നുവെന്നും നഗര വാസികളാവട്ടെ ഗ്രാമ ജീവിതം ഇഷ്ടപ്പെട്ടു ഭൂമി വാങ്ങുകയും ചെയ്യുന്നു എന്ന്നുമാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ‘ഉടമസ്ഥത’ ഭൂവിനിയോഗത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള കമ്മിറ്റിയുടെ വിലയിരുത്തലിന്റെ സന്ദര്‍ഭം ഇതാണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്. കാര്‍ഷിക വൃത്തിയില്‍ നിന്ന് കാര്‍ഷികേതര വൃത്തിയിലേക്ക് ഭൂമി മാറുന്നതിനു ഇത്തരം ഭൂമി വില്‍പ്പനയ കാരനമൌന്നു എന്ന ഒരു നിരീക്ഷണം മാത്രമാണ് കമ്മിറ്റി നടത്തുന്നത്. ഇതില്‍ പുതുതായി ഒന്നുമില്ലെന്ന് നമുക്കറിയാം. ഇത് ഉല്‍പ്പാദന ബന്ധം മാറുന്നതിനെ കുറിച്ചുള്ള ഒരു കാഴ്ചപ്പാടല്ല. ഭൂവിതരണത്തിന്റെ പ്രശനത്തെ ഇത് അഭിസംബോധന ചെയുന്നു പോലുമില്ല. ഇതിനുള്ള പരിഹാരത്തിലാവട്ടെ പൊതു ഉടമസ്ഥതിയിലുള്ള ഭൂമി ഒരു കാരണ വശാലും സ്വകാര്യ ഉടമസ്ഥതയിലാക്കരുത് എന്ന് പറയുന്നത് ഭൂപുനര്‍ വിതരണത്തിന്റെ അജണ്ടയെ നിര്‍വീര്യമാക്കുന്നതാണ് എന്നതും മനസ്സിലാക്കപ്പെടെണ്ടതുണ്ട്. ഉടമസ്ഥാവകാശത്തിന്റെ ഉടച്ചു വാര്‍ക്കല്‍ എന്ന രണ്ടാം ഭൂപരിഷ്കരണത്തിന്റെ അടിസ്ഥാന പരിസരത്തെ റിപ്പോര്ട്ട് അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. ഭൂ പുനര്‍വിതരണത്തിനായുള്ള സമരത്തിന്റെ മുദ്രാവാക്യത്തെ മുന്നോട്ടു കൊണ്ട് പോകാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരു ആയുധമാകുന്നില്ല എന്നു മാത്രമല്ല അത് ആ മുദ്രാവാക്യത്തെ പരിമിതപെടുത്തുകയുമാണ് ചെയ്യുന്നത്. ഭൂമിയുടെ ഉടമസ്ഥതയുടെ രീതികളെ കുറിച്ചുള്ള ഗാഡ്ഗില്‍ നിരീക്ഷണങ്ങള്‍ അല്ല, മറിച്ച്, ഉടമസ്ഥാവകാശം അതില്ലാത്തവര്‍ക്ക് നല്‍കുന്നതിനുള്ള ദളിത്‌-ആദിവാസി മുദ്രാവാക്യമാണ് മുന്നോട്ടു കൊണ്ട് പോകേണ്ടത്. ഗാഡ്ഗില്‍ നിരീക്ഷണം കേവല ധനശാസ്ത്ര യുക്തിയുടെ ആവര്‍ത്തനം മാത്രമാണ്.

എന്നാല്‍ ഏറ്റവും ശക്തമായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാം ഭൂപരിഷ്കരണ അജണ്ടയെ ചോദ്യം ചെയ്യുന്നത് വന സംരക്ഷണത്തിനുള്ള പ്രതിഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തിലാണ്. ഇവിടെ ഉടമസ്ഥതയെ സംബന്ധിച്ച് തികച്ചും യാഥാസ്ഥിതികവും, മൂലധന താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതുമായ ഒരു സമീപനമാണ് റിപ്പോര്‍ട്ട് വികസിപ്പിക്കുന്നത്. പ്രതിഫലം നല്കാനുള്ളവരുടെ കൂട്ടത്തില്‍ വന്‍കിട തോട്ടങ്ങളെയും ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് അവിടെ അത് അവസാനിപ്പിക്കുന്നില്ല. സ്വകാര്യ കമ്പനികളെയും തോട്ടങ്ങളെയും ഇതിന്റെ പരിധിയില്‍ കൊണ്ട് വരുന്നതിനുള്ള റിപ്പോര്‍ട്ടിന്റെ ആഭിമുഖ്യം എന്തെങ്കിലും നിക്ഷിപ്ത താല്‍പ്പര്യം കൊണ്ടാണ് എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു കമ്മിറ്റി എടുത്തിട്ടുള്ള നിലപാടുകള്‍ ഫലത്തില്‍ കേരളത്തിലെ ഭൂസമരങ്ങളുടെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് എന്നത് വിസ്മരിച്ചു കൂടാ. തോട്ടങ്ങളെ പൂര്‍ണ്ണമായ സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ളതും സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്തവയും എന്നാണു കമ്മിറ്റി വേര്‍തിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത കമ്പനികളോടുള്ള സമീപനത്തെ കുറിച്ചു പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. കേരളത്തിലെ ദളിത്‌-ആദിവാസി സമൂഹത്തെ സംബന്ധിചെടത്തോളം ഗാഡ് ഗില്‍ റിപ്പോര്‍ട്ടിലെ ഏറ്റവും യാഥാസ്ഥിതികവും അസ്വീകാര്യവുമായ ഭാഗങ്ങളില്‍ ഒന്നാണിത് എന്നാണ് എന്റെ അഭിപ്രായം. ഉടമസ്ഥതയെ കുറിച്ചുള്ള ഗാഡ്ഗില്‍ സമീപനത്തിന്റെ കാതല്‍ നമുക്കിവിടെ കാണാം.

ഇന്ന് കേരളത്തില്‍ നടക്കുന്ന ഭൂസമരങ്ങളില്‍ തോട്ടങ്ങളിലെ ഹാരിസന്റെ അടക്കം പാട്ട ഭൂമി പിടിച്ചെടുക്കുന്നത് സംബന്ധിച്ച മുദ്രാവാക്യങ്ങള്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട് എന്ന് നമുക്കറിയാം. ഇതേ കുറിച്ച് റിപ്പോര്‍ട്ട് തികച്ചും അസ്വീകാര്യമായ ഒരു നിലപാടാണ് മുന്നോട്ടു വയ്ക്കുന്നത്. ഇത് വിസ്മരിച്ചുകൊണ്ട്‌ ഉടമസ്ഥതയെ കുറിച്ചുള്ള ഗാഡ്ഗില്‍ ദര്‍ശനം ചാര്‍ച്ച ചെയ്യാന്‍ കഴിയില്ല എന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ യാതൊരു സന്ദിഗ്ധതയും റിപ്പോര്ട്ടില്‍ല്‍ ഇല്ല. തോട്ടമുടമകള്‍ പാട്ടത്തിനു എടുത്തിട്ടുള്ള ഭൂമി കാലയളവ് അവസാനിക്കുന്നതോടെ തിരിച്ചെടുക്കണമെന്നും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും ഇതിനകം ആവശ്യം ഉയര്‍ന്നിട്ടുള്ളതാണ്. ഗാഡ് ഗില്‍ കമ്മിറ്റിയുടെ അഭിപ്രായത്തില്‍ ‘പ്രകൃതി സംരക്ഷകരുടെ’ ഈ വാദം തളിക്കളയേണ്ടതാണ്. അതിനുള്ള കാരണങ്ങളും കമ്മിറ്റി നിരത്തുന്നുണ്ട്‌. ഒന്ന് ഇത്തരം പാട്ടങ്ങളെ കുറിച്ചുള്ള ശരിയായ കണക്കുകള്‍ ലഭ്യമല്ല. രണ്ടു, കണക്കുകള്‍ ലഭ്യമല്ലെങ്കിലും തോട്ടങ്ങളുടെ പാട്ട ഭൂമി താരതമ്യേന നിസ്സാരമാണ് എന്ന് അഭ്യൂഹിക്കവുന്നതാണ്.. തോട്ടങ്ങളിലെ തൊഴിലാളികളുടെ ജോലി സാധ്യതയെ ബാധിക്കും എന്നുള്ളതുകൊണ്ട് ഇത്തരം ഭൂമി പിടിച്ചെടുക്കുന്നത് ശരിയല്ല. നാല്, അത്തരം ഭോമിയില്‍ കൃഷിയല്ല, വനവല്‍ക്കരണം ആണു നടക്കേണ്ടത്‌. അതുകൊണ്ട് അവ പിടിച്ചെടുക്കുന്നതോ കാര്‍ഷിക ഭൂമിയായി പുനര്‍ വിതരണം ചെയ്യുന്നതോ ശരിയല്ല. അഞ്ച്, ഏറ്റവും കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സംരക്ഷണം നിര്‍വഹിക്കാന്‍ കഴിയുന്നത്‌ സ്വകാര്യ മേഖലക്കായതിനാല്‍ ആ ചുമതല തോട്ടമുടമകളെ തന്നെ ഏല്പ്പിക്കുന്നതാണ് നല്ലത്.

ഇത്തരത്തില്‍ പല രീതിയിലും പ്രതിലോമകരമായതും കേരളത്തിലെ ചെങ്ങറ അടക്കമുള്ള ഭൂസമരങ്ങളുടെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്നതുമായ ഒരു സമീപനമാണ് ഗാഡ് ഗില്‍ കമ്മിറ്റി ഭൂവുടമാസ്ഥതയുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് കാണുവാന്‍ കഴിയും. ഗാഡ്ഗില്‍ കമിറ്റിയുടെ നല്ല വശങ്ങള്‍ സ്വീകരിക്കുന്നതോടോപ്പം തന്നെ അതിനെ അമിതമായി ആദര്‍ശവല്‍ക്കരിക്കാതിരിക്കുകയും വിമര്‍ശനാത്മകമായി വീക്ഷിക്കുകയും ചെയുക എന്നത് പ്രധാനമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്. തീര്‍ച്ചയയും കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ട് എന്നതിലെക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അവസാന വാക്കുകള്‍ പ്രഖ്യാപിക്കുന്നതിനേക്കാള്‍ ഉചിതമാവുക സംഭാഷണത്തിന്റെ വാതിലുകള്‍ തുറന്നിടുക എന്നത് തന്നെയാണ്.

Categories
Malayalam Articles

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌: കര്‍ഷക സമരത്തില്‍ ന്യായമുണ്ട്‌

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌: കര്‍ഷക സമരത്തില്‍ ന്യായമുണ്ട്

ഡോ. ടി ടി ശ്രീകുമാര്‍ (മംഗളം ദിനപ്പത്രം, നവംബര്‍ 28 2013)

http://www.mangalam.com/opinion/122619

കടുത്ത അക്രമങ്ങളിലേക്കും തുടര്‍ഹര്‍ത്താലുകളിലേക്കും കേരളത്തെ തള്ളിവിടാന്‍ മാത്രം ജനവിരുദ്ധമല്ല ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടും എന്ന്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ബാധ്യതയുള്ളവരാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍.കത്തിച്ച ടയറും ആക്രോശങ്ങളുമായി ഇറങ്ങിയ അക്രമി സംഘങ്ങളുടെ താളത്തിനു തുള്ളിയ കാഴചയ്‌ക്ക്‌ കേരളീയര്‍ സാക്ഷികളായി. ഈ കുറിപ്പ്‌ സമരത്തെ ആക്ഷേപിക്കാനുള്ളള്ളതല്ല.

ഗാഡ്‌ഗില്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ച സമയത്തു സമിതിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എന്നെയും ക്ഷണിച്ചിരുന്നു. അന്ന്‌ അതില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ലെങ്കിലും ഗാഡ്‌ഗില്‍ അടക്കമുള്ളവര്‍ അംഗങ്ങളായിരുന്ന ഒരു ഗ്രൂപ്പില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും എല്ലാവരെയും പോലെ റിപ്പോര്‍ട്ട്‌ പൊതു സമൂഹത്തിനു മുന്‍പില്‍ എത്തിയപ്പോഴാനു ഞാനും അത്‌ പൂര്‍ണമായും വായിക്കാന്‍ ഇടയായത്‌. പല തവണ അത്‌ വായിച്ചു . തീര്‍ച്ചയായും കര്‍ഷകരുടെ ഭാഗത്തു നിന്ന്‌ എനിക്ക്‌ ചിന്തിക്കാന്‍ കഴിയും. പരിസ്‌ഥിതിയുടെ പേരില്‍ വിദഗ്‌ധ സമിതികള്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ നിലനില്‌പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന്‌ അവര്‍ സംശയ്‌ക്കുന്നതില്‍ അടിസ്‌ഥാനമില്ല എന്ന്‌ ഞാന്‍ പറയില്ല. ഉദാഹരണത്തിന്‌ ഒരിക്കല്‍ പരിസ്‌ഥിതിലോല പ്രദേശമായി നിര്‍വചിക്കെപ്പെട്ടു കഴിഞ്ഞാല്‍ അതിനു മുകളില്‍ നാളെ മറ്റെന്തു നിയമം ഉണ്ടാവും എന്ന്‌ ഇപ്പോള്‍ പ്രവചിക്കാനാവില്ല എന്നും ,അന്ന്‌ അത്‌ തടയാന്‍ കഴിഞ്ഞേക്കില്ല എന്നും അവര്‍ വിചാരിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. കര്‍ഷകരെ ശത്രുക്കളായി കാണുന്ന ഒരു സമീപനം ഒരിക്കലും സ്വീകാര്യവുമല്ല.

എന്നാല്‍ ഇവിടെ രണ്ടു കാര്യങ്ങള്‍ ഉണ്ടായി. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ഒരു സമവായത്തില്‍ എത്തുന്നതിനു മുമ്പ്‌ കസ്‌തൂരിരംഗന്‍ കമ്മിറ്റി രൂപീകരിച്ചു. മിന്നല്‍ വേഗത്തിലാണ്‌ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌. മൂന്നു നൂറ്റാണ്ടു കാലത്തെ ചൂഷണസ്വഭാവ ചരിത്രമുള്ള പശ്‌ചിമഘട്ടം ഒന്നോ രണ്ടോ വര്‍ഷംകൊണ്ടു പൂര്‍ണമായും ഇല്ലാതാവുമെന്നൊക്കെ ഭയന്നാണ്‌ ഈ ധൃതികൂട്ടല്‍ എന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌.

എന്ത്‌ അടിയന്തര പ്രാധാന്യമുള്ള കാര്യമാണെങ്കിലും വലിയ വിഭാഗം ജനങ്ങള്‍ പങ്കെടുക്കുന്ന സമരങ്ങളെ മതത്തിന്റെയും ജാതിയുടെയും ഒക്കെ പേരില്‍ കളംതിരിച്ചു നിര്‍ത്തി ആക്ഷേപിക്കുന്നത്‌ ശരിയായ രീതിയല്ല. സഭയും സി പി എമ്മും കോണ്‍ഗ്രസ്സുമൊക്കെ ഇക്കാര്യത്തില്‍ ഒരു പക്ഷത്തായി എന്നത്‌ ശരിയാണ്‌.കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ ഘടനയും അവിടുത്തെ സാമ്പത്തിക ജീവിതത്തിന്റെ സവിശേഷതകളും അറിയുന്നവരാരും കര്‍ഷകരുടെ ആശങ്കകള്‍ക്ക്‌ അടിസ്‌ഥാനമില്ല എന്ന്‌ പറയില്ല. ഇക്കാര്യത്തില്‍ മറ്റു സംസ്‌ഥാനങ്ങളെ കേരളവുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ അധിവാസ മാതൃകയോ സാമ്പത്തിക പ്രവര്‍ത്തനങ്ങളോ അല്ല അവിടെ ഉള്ളത്‌.

പരിസ്‌ഥിതി സൗഹൃദപരമായ ഒരു കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്നാല്‍ അതിനെതിരേയുള വാദങ്ങളെ ആക്‌ടിവിസ്‌റ്റുകള്‍ക്ക്‌ തീര്‍ച്ചയായും സ്വന്തം വാദമുഖങ്ങള്‍ ഉപയോഗിച്ച്‌ നേരിടാം. എന്നാല്‍ സര്‍ക്കാരിന്‌ അതിനുപരിയായ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്‌. കേരളത്തിനായി ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ പ്രായോഗികത പരിശോധിക്കുന്നതിനു ഒരു പുതിയ അനേ്വഷണം എന്തുകൊണ്ട്‌ ആരംഭിച്ചുകൂട? അതില്‍ എന്തുകൊണ്ട്‌ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂട? ആദിവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൂട? ആദിവാസികളും കര്‍ഷകരാണ്‌. ദളിത്‌ വിഭാഗങ്ങളെ പോലെ ഭൂമി സ്വന്തമായി ഇല്ലാത്തത്‌ കൊണ്ടാണ്‌ അവരും കര്‍ഷക തൊഴിലാളികളായി ജീവിക്കുന്നത്‌. കര്‍ഷകര്‍ക്കും കത്തോലിക്കാ സഭക്കും പരിസ്‌ഥിതി നശിപ്പിച്ച്‌ ഭൂമിയെ ഇല്ലാതാക്കുന്നതില്‍ സവിശേഷ താല്‍പ്പര്യമുണ്ടെന്ന മട്ടില്‍ ചര്‍ച്ചകള്‍ കൊണ്ട്‌ പോകുന്നത്‌ എന്തിനാണ്‌?

ആദിവാസികളും കുടിയേറ്റക്കാരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ രാഷ്‌ട്രീയ നേതൃത്വത്തിനു കഴിഞ്ഞില്ല. ആദിവാസികള്‍ക്ക്‌ ഭൂമി തിരികെ നല്‍കാനുള്ള കോടതി നിര്‍ദേശം നടപ്പില്‍വരുത്താന്‍ കഴിഞ്ഞില്ല. ഇനിയൊരിക്കലും അതിനു കഴിയാത്ത രീതിയില്‍ നിരവധി നിയമങ്ങള്‍കൊണ്ടുവന്ന്‌ ആ പ്രശ്‌നത്തെ ഇല്ലാതാക്കുക കൂടി ചെയ്‌തു ഇവിടുത്തെ രാഷ്‌ട്രീയ നേതൃത്വം. വനം കൊള്ളയ്‌ക്കെതിരേയുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ അവര്‍ക്കു കഴിയില്ല. പക്ഷേ തീ കത്തിക്കാന്‍ വിറകുശേഖരിക്കുന്ന ആദിവാസികളെ പിടിച്ചു പീഡിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ ഗാഡ്‌ഗില്‍ കസ്‌തൂരിരംഗന്‍ റിപ്പോട്ടുകള്‍ നടപ്പിലാക്കിയാല്‍ കര്‍ഷകരുടെ ചെറിയ പ്രവര്‍ത്തനങ്ങള്‍ തടയാനും അവരെ പീഡിപ്പിക്കാനും നടക്കുന്ന ഉദ്യോഗസ്‌ഥ വൃന്ദത്തിന്‌ വലിയ പരിസ്‌ഥിതി നാശം ഉണ്ടാക്കുന്നവരെ തൊടാന്‍ പോലും കഴിയില്ല. ഇക്കാര്യങ്ങള്‍ എല്ലാം മറന്നു കൊണ്ട്‌ ഈ സമരത്തെ പൂര്‍ണമായും അധിക്ഷേപിക്കാന്‍ ഒരുക്കമല്ല.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ കസ്‌തൂരിരംഗന്‍ സമിതി ഉണ്ടാക്കുകയും ഇപ്പോള്‍ ധൃതിപിടിച്ച്‌ ആ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഉത്തരവ്‌ ഇറക്കുകയും ചെയ്യുന്നതും സമവായത്തെ സഹായിക്കുന്ന നടപടി ആയിരുന്നില്ല. വിജ്‌ഞാപനങ്ങള്‍ക്കു നിയമ സാധുതയുണ്ട്‌. അവ ഓരോ പ്രദേശത്തെയും എങ്ങനെ വ്യത്യസ്‌തമായി ബാധിക്കുന്നു എന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല.

സമരം അക്രമാസക്‌തമാകുന്നതിനു പിന്നില്‍ നിക്ഷിപ്‌ത തല്‌പ്പര്യക്കാരുടെ ചരടുവലികള്‍ ഉണ്ടാകാം. അത്‌ പ്രതിപക്ഷത്തോ, ഭരണപക്ഷത്തോ ഉള്ളവരോ, മാഫിയകളോ ആവാം. പക്ഷേ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക്‌ യാതൊരു അടിസ്‌ഥാനവും ഇല്ല എന്ന നിലപാട്‌ അംഗീകരിക്കാന്‍ കഴിയില്ല.

കാരണം അവരുടെ നിത്യജീവിതത്തെ സാരമായി സ്‌പര്‍ശിക്കുന്ന ഒരു റിപ്പോട്ടാണത്‌. കൃഷി എങ്ങനെ ഭാവിയില്‍ മാറ്റണം എന്നതിനെ കുറിച്ചുള്ള വ്യക്‌തമായ ചില നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്‌. കൃഷി മാത്രമല്ല, നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളിലായി റിപ്പോര്‍ട്ടില്‍ കടന്നു വരുന്നു. ഇവയെ കുറിച്ച്‌ അഭിപ്രായം പറയാനുള്ള കര്‍ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത്‌ ശരിയല്ല.

അടിയന്തരമായി ചെയ്യാനുള്ള കാര്യങ്ങള്‍

1. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്‌ഥാനപ്പെടുത്തി ഇറക്കിയ വിജ്‌ഞാപനം പിന്‍വലിക്കുക. 2. ഭൂമിയുടെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട്‌ ആദിവാസികള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം കുടിയേറ്റ പ്രദേശങ്ങളിലെ ഭൂപ്രശ്‌നം അടിയന്തര അജണ്ടയായി ഏറ്റെടുക്കുക. 3. പരിസ്‌ഥിതി ചൂഷണം തടയുന്നതിന്‌ -ക്വാരീയിംഗ്‌ അടക്കം നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക. അതിനെ കുറിച്ചുള്ള ഒരു സ്‌റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുക. 4. സമരസമിതിയുമായും ഒപ്പം ആദിവാസി സംഘടനകളുമായും ചര്‍ച്ച നടത്തുക. 5. പശ്‌ചിമഘട്ടത്തെ ജനസാന്ദ്രതയുടെ അടിസ്‌ഥാനത്തില്‍ കണ്ടുകൊണ്ടു വിവിധ സംസ്‌ഥാനങ്ങള്‍ക്ക്‌ പശ്‌ചിമ ഘട്ട പരിസ്‌ഥിതി നയരൂപീകരണത്തില്‍ സ്വയംഭരണം നല്‍കുക.

Categories
Malayalam Articles

ഏഷ്യന്‍ അധിനിവേശങ്ങളുടെ ചോരപ്പാടുകള്‍

ഏഷ്യന്‍ അധിനിവേശങ്ങളുടെ ചോരപ്പാടുകള്‍

ഡോ. ടി ടി ശ്രീകുമാര്‍ (മാതൃഭുമി ആഴ്ചപ്പതിപ്പ്, നവംബര്‍ 24 2013)

ഞാന്‍ ഈയിടെ വോങ് കാര്‍ വായുടെ (Wong Kar Wai) ഗ്രാന്‍ഡ്‌ മാസ്റര്‍ (Grand Master) എന്ന പുതിയ സിനിമ കാണുകയുണ്ടായി. കാന്‍ ഫെസ്റ്റിവലില്‍ പല തവണ മികച്ച സംവിധയകനുള്ളതടക്കം നിരവധി അന്താരാഷ്‌ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പ്രശസ്തനായ ചൈനീസ്-ഹോങ്ങ് കോങ്ങ് സംവിധായകനാണ് അദ്ദേഹം. കേരളത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കുമിടയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഫിലിം മേക്കര്‍ ആണു വോങ് കാര്‍ വായ്. അദ്ദേഹത്തിന്റെ Happy together, In the Mood for Love, Chungking Express, 2046, തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ കിം കി ദുക് (Ki-duk Kim) എന്ന കൊറിയന്‍ സംവിധായകനാണ് ഏഷ്യന്‍ മേഖലയില്‍ നിന്ന് ഏറ്റവും പ്രസിദ്ധന്‍ എന്ന് കേട്ടിട്ടുണ്ട്. അതെക്കുറിച്ച് ചില തമാശകളും കേട്ടിട്ടുണ്ട്. ‘കിം കി ദുക് ഈ വീടിന്റെ ഐശ്വര്യം’ എന്ന് ബോര്‍ഡുള്ള വീടുകള്‍ ഉണ്ട് കേരളത്തിലെ സിനിമ ഫെസ്റ്റിവല്‍ ബ്യൂറോക്രസിയില്‍ എന്നതാണ് അതിലൊന്ന്.

കൊറിയന്‍ സിനിമകളെ കുറിച്ച് പഠിക്കുന്ന എന്റെ പഴയ സഹപ്രവര്‍ത്തകനും കൊറിയക്കാരനും ഇപ്പോള്‍ അവിടെ സങ്ങ്ഷിഗ് വിമെന്‍സ് യൂനിവേര്‍സിറ്റിയില്‍ അദ്ധ്യാപകനുമായ ഡുബൂ ഷിം (Doboo Shim) ഇതേ കുറിച്ച് കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കിം കി ദുക്-ലേക്ക് ഒതുക്കാന്‍ കഴിയുന്നതിലും എത്രയോ സങ്കീര്‍ണ്ണമാണ് കൊറിയന്‍ സിനിമയുടെ ചരിത്രവും വര്‍ത്തമാനവും. ഒരു രാജ്യത്തിന്റെയും സിനിമയെ ഒരൊറ്റ സംവിധായകനിലെക്കോ സമീപന രീതിയിലെക്കോ ഒന്നും ചുരുക്കി കാണാന്‍ കഴിയില്ല. ചിലര്‍ക്ക് ചില സമയത്ത് ചില കാരണങ്ങള്‍ കൊണ്ട് പ്രാധാന്യം ലഭിക്കുന്നു എന്നതല്ലാതെ കേരളത്തില്‍ തന്നെ കൊറിയന്‍ സിനിമയുടെ എല്ലാമായി കിം കി ദുക്-നെ ആരെങ്കിലും കാണുന്നുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നില്ല.

അതുപോലെ വോങ് കാര്‍ വായ് ഹോങ്ങ്കൊങ്ങ് അവാങ്ഗാര്ദ് സിനിമയുടെ മുഴുവന്‍ പ്രതിനിധിയല്ല എന്നും ഉറപ്പിച്ചു പറയാന്‍ കഴിയും. പക്ഷെ ഒരു ചൈനീസ് ബ്രിട്ടീഷ് കോളനി എന്ന നിലയിലുള്ള ഹോങ്ങ്കൊങ്ങ് രാഷ്ട്രീയത്തെയും ചരിത്രത്തെയും ശക്തമായി അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് വോങ് കാര്‍ വായ്. നേരിട്ട് രാഷ്ട്രീയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ ആല്ല. പ്രണയവും, ഭൂതാതുരതയും മേലോഡ്രാമയും ഇഴചേര്‍ത്ത ഒരു സമീപനം ശക്തമായ രാഷ്ട്രീയ സിനിമകളിലേക്കു നയിക്കുന്നു എന്നതിനു അദ്ദേഹത്തിന്റെ സിനിമകള്‍ ഉദാഹരണങ്ങള്‍ ആണ്. രവി വാസുദേവന്റെ The Melodramatic Public: film Form and Spectatorship in Indian Cinema എന്ന പുസ്തകം (Permanent Black, 2010) ബോളിവുഡ് സിനിമയുടെ പശ്ചാത്തലത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. വിശകലനാത്മകമായ ഈ പഠനം സമീപകാലത്തെ ഏറ്റവും നല്ല സിനിമാ പഠനങ്ങളില്‍ ഒന്നാണ്. വോങ് കാര്‍ വായുടെ സിനിമയെ കുറിച്ചല്ല രവി വാസുദേവന്റെ പഠനം. പക്ഷെ വിഷയം എന്തായാലും നല്ല പുസ്തകങ്ങള്‍ പലപ്പോഴും അവ നല്‍കുന്ന സൈന്ധാന്തികമായ ഉള്‍ക്കാഴ്ചകളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുക.

ഹോങ്ങ്കോങ്ങില്‍ കുറച്ചു കാലം താമസിച്ചിരുന്നു എന്നതുകൊണ്ടാണ് അവിടുത്തെ സിനിമയെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞത്. ജാക്കീ ചാന്‍ നായകനാവുന്ന അടിപൊളി സിനിമകള്‍ മുതല്‍ വലിയ ദാര്‍ശനീക പ്രമേയങ്ങള്‍ ശക്തമായി കൈകാര്യം ചെയുന്ന സിനിമകള്‍ വരെ ഈ കൊച്ചു പ്രദേശത്ത് എല്ലാ വര്‍ഷവും നിര്‍മ്മിക്കപ്പെടുന്നു. രണ്ടും ലോക വിപണിയില്‍ ഒരു പോലെ സ്വീകരിക്കപെടുന്നു. യാതൊരു സബ്സിഡികളുമില്ലതെ, സര്‍ക്കാര്‍ പിന്തുണ ഇല്ലാതെ അവിടെ ലോക സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നു. ലോക സിനിമ എന്നാല്‍ ഹോളിവുഡ് സിനിമയോ പാശ്ചാത്യ അവാങ്ഗാര്ദ് സിനിമയോ മാത്രമല്ലല്ലോ. David Bordwell എന്ന സിനിമാ നിരൂപകന്‍ Planet Hong Kong: popular cinema and the art of entertainment എന്ന പുസ്തകത്തില്‍ (Harvard University, 2000) പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്- ഹോങ്ങ്കൊങ്ങില്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് ലോകം മുഴുവന്‍ അതിനു കാഴ്ച്ചക്കാര്‍ ഉള്ളതുകൊണ്ടാണ്:

Hong Kong Cinema is one of the success stories in film history. For about twenty years, this city-state of around six million people had one of the most robust cinema industries in the world. In number of films released, it regularly surpassed nearly all Western countries. In export it was second to only to United States. It ruled the East Asian market, eventually obliterating one neighboring country’s film industry. Distributed in the West, Hong Kong films became a cult phenomenon on an unprecedented scale. Although a typical production cost about as much as a German or French one, the industry enjoyed no subsidies of the sort that keep European cinema alive. Hong Kong movies were made simply because millions of people wanted to watch them.

വോങ് കാര്‍ വായുടെ ഏതാണ്ട് എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ആകാംക്ഷത്തോടെ ആണു ഞാന്‍ ഗ്രാന്‍ഡ്‌ മാസ്റ്ററും കണ്ടിരുന്നത്‌. ചിത്രം ഒരു തരത്തിലും എന്നെ നിരാശപ്പെടുത്തിയില്ല. മാത്രമല്ല, പലപ്പോഴും അധിനിവേശത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ കടന്നു വരാത്ത ജാപ്പനീസ് അധിനിവേശങ്ങളെ കുറിച്ചുള്ള ചിന്തകള്‍ ആ ചിത്രം മനസ്സില്‍ വിതയ്ക്കുകയും ചെയ്തു. ഇത് യഥാര്‍ത്ഥത്തില്‍ ഒരു ജീവ ചരിത്ര സിനിമയാണ് (biopic).

ഐപ്മാന്‍ (Ipman) എന്ന ചൈനീസ് കുങ് ഫൂ വിദഗ്ദന്‍ ആണു ഇതിലെ കേന്ദ്ര കഥാപാത്രം. ഹോങ്ങ്കൊങ്ങില്‍ ബ്രൂസ് ലീയുടെ അദ്ധ്യാപകനായിരുന്നു ഐപ്മാന്‍. അദ്ദേഹത്തിന്റെ ജിവിതത്തിലെ സുപ്രധാന സന്ദര്ഭങ്ങളാണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന സിനിമക്കാധാരമായി വോങ് കാര്‍ വായ് തെരഞ്ഞെടുത്തിട്ടുള്ളത്. ചൈനയില്‍ നിന്ന് അദ്ദേഹം ഹോങ്ങ്കൊങ്ങില്‍ എത്തിപ്പെടുന്നത് 1938- ലെ രണ്ടാം ജപ്പാന്‍-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആണ്. യുദ്ധം അദ്ദേഹത്തെയും കുടുംബത്തെയും പട്ടിണിയിലേക്ക്‌ തള്ളിയിട്ടു. മറ്റു പലരെയും പോലെ അക്കാലത്ത് ചൈനയില്‍ നിന്ന് ബ്രിട്ടീഷ് കോളനി ആയ ഹോങ്ങ്കൊങ്ങിലേക്ക് പലായനം ചെയ്യാന്‍ ഐപ്മാന്‍ നിര്‍ബന്ധിതനാവുന്നു. ഫോഷാന്‍ എന്ന ചൈനീസ് പ്രദേശത്തായിരുന്നു അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്. സിനിമ ജീവ ചരിത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്‌. എന്നാല്‍ അതല്ല സിനിമയെ വിലയിരുത്താനുള്ള പ്രധാന ഘടകം എന്നാണ് എനിക്ക് തോന്നുന്നത്.

ജീവചരിത്രം സിനിമയാവുമ്പോള്‍ യഥാതഥമായ ചിത്രീകരമാണോ എന്നതല്ല കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും എന്ത് രാഷ്ട്രീയമാണ് കൊണ്ട് വരുന്നത് എന്നതാണ് പ്രധാനമായിട്ടുള്ളത്. ഒരു കൃതി സിനിമയാക്കുംപോഴും മൂലകൃതിയോടുള്ള പ്രതിബദ്ധതയില്‍ അല്ല, വ്യതിയാനങ്ങളിലെ രാഷ്ട്രീയത്തോടാണ് സംവദിക്കേണ്ടത് എന്നാണ് തോന്നിയിട്ടുള്ളത്. ധനതത്വ ശാസ്തത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഗണിതശാസ്ത്രജ്ഞനായ ജോണ് നാഷിന്റെ (John Nash) ജീവചരിത്രം A Beautiful Mind: The Life of Mathematical Genius and Nobel Laureate John Nash (Sylvia Nasar, USA: Simon & Schuster, 1998) സിനിമയാക്കിയപ്പോള്‍ (Ron Howard, 2001) പുസ്തകത്തില്‍ നിന്ന് സിനിമ വരുത്തിയ മാറ്റങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ജീവചരിത്രത്തിലെ നാഷ് ‘യഥാര്‍ത്ഥ മനുഷ്യന്‍’ ആയിരുന്നു- അങ്ങനെയിന്നുണ്ടെങ്കില്‍. അല്പം സ്വാര്‍ത്ഥതയും സേഡിസവും സ്വവര്ഗ്ഗാനുരാഗവും ഒക്കെയായി നമ്മളെ ഓരോരുത്തരെയും പോലെ ‘പച്ച മനുഷ്യന്‍’ ആയി ജീവിച്ച ഒരു ഗണിത ശാസ്ത്രന്ജനെ അത്തരം സന്ദര്ഭങ്ങളെല്ലാം ഒഴിവാക്കി ഒരു കുടുംബ നാഥനും, അമേരിക്കന്‍ ദേശീയ നായകനുമാക്കി അവതരിപ്പിക്കുക ആയിരുന്നു സിനിമ.

പുസ്തകം മുഴുവന്‍ വായിച്ചിരുന്നതുകൊണ്ട് വളരെ പെട്ടെന്ന് ഈ വ്യത്യാസങ്ങള്‍ മനസിലേക്ക് വന്നു. പുസ്തകം വായിക്കാന്‍ ഒരു പ്രധാന കാരണം നേപ്പാളില്‍ പരിസ്ഥിതി ധനശാസ്ത്രത്ത്തിന്റെ ഒരു വര്‍ക് ഷോപ്പില്‍ വച്ച് ഞാന്‍ അടുത്ത് പരിചയപ്പെട്ട കാള്‍ ഗോറാന്‍ മെയിലര്‍ അതില്‍ പരാമര്ശിക്കപ്പെട്ടിരുന്നു എന്നുള്ളതുകൊണ്ട് കൂടി ആയിരുന്നു. അദ്ദേഹം അന്ന് ധനതത്വശാസ്ത്ര നോബല്‍ സമ്മാനിതരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ അംഗമായിരുന്നു. നാഷിനു നോബല്‍ സമ്മാനം കൊടുക്കുന്നതിനു അദ്ദേഹം മുന്‍കൈ എടുത്തത് തനിക്കും പ്രോഫസ്സര്‍ പാര്‍ഥോ ദാസ് ഗുപ്തക്കും പരിസ്ഥിതി ധനശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം കിട്ടാനുള്ള വഴി തുറക്കാന്‍ നാഷിനു അത് നല്കിയിരിക്കേണ്ടത് ആവശ്യമായതിനാലാണ് എന്ന് പുസ്തകം ആരോപിച്ചിരുന്നു.

അതിന്റെ സാങ്കേതികതയിലേക്ക് ഇവിടെ കടക്കുന്നില്ല. നാഷിന്റെ സംഭാവനകളെ അടിസ്ഥാനപ്പെടുത്തി ആണു പരിസ്ഥിതി ധനശാസ്ത്രം ചില സാങ്കേതിക മാതൃകള്‍ മുന്നോട്ടു വച്ചത് എന്നതിനാലാണത് എന്ന് വേണ്ടമെങ്കില്‍ ചുരുക്കി പറയാം. പാര്‍ഥോദാസ് ഗുപ്തയും നേപ്പാളില്‍ നടന്ന വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്നു. നാഷിന്റെ സ്ക്രീസോഫെര്‍ന്നിയയുടെ മറവില്‍ അദ്ദേഹത്തിന്റെ ഹാലൂസിനേഷന്‍ രാഷ്ട്രീയമായാണ് സിനിമ ഉപയോഗിക്കുന്നത്. അതുപോലെ സിനിമയില്‍ അദ്ദേഹം അമേരിക്കന്‍ മൂല്യങ്ങളുടെ വക്താവായി, ഒരു ദേശീയ നായകനായി മാറുകയാണ്. ഇതിനായി അദേഹം ബൈസെക്ഷ്വല്‍ ആയിരുന്നു എന്നതും, വിവാഹേതര ജീവിതത്തില്‍ അദ്ദേഹത്തിന് ഒരു കുട്ടി ഉണ്ടായിരുന്നു എന്നതും സിനിമ മൂടിവയ്ക്കുന്നു.

അതുപോലെ മാല സെന്നിന്റെ India’s Bandit Queen: The True Story of Phoolan Devi (Harpercollins, 2001) എന്ന പുസ്തകം അടിസ്ഥാനപ്പെടുത്തി ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ഫൂലന്‍ ദേവി എന്ന സിനിമക്കെതിരെ ശക്തമായി രംഗത്ത്‌ വന്നത് അരുന്ധതി റോയി ആയിരുന്നു. റോയിയുടെ The Great Indian Rape Trick (1994) എന്ന ലേഖനം എക്കാലത്തെയും നല്ല രാഷ്ട്രീയ വായനകളില്‍ ഒന്നാണ്. God of Small Things എഴുതുന്നതിനും വളരെ മുന്‍പാണ് റോയി ഈ ലേഖനം എഴുതിയത്. അതില്‍ അരുന്ധതി ഇങ്ങനെ പറഞ്ഞിരുന്നു:

Bandit Queen, the film seriously jeopardizes Phoolan Devi’s life…The threads that connect Truth to Half –Truths to Lies could very quickly tighten into a noose around Phoolan Devi’s neck. Or a bullet through her head. Or a knife in her back.

ഈ പ്രവചനം പിന്നീട് സത്യമായി വന്നു. ജീവചരിത്ര സിനിമ യഥാര്‍ത്ഥ ജീവിതത്തോട് സത്യസന്ധമാവണം എന്നതല്ല, വ്യതിയാനങ്ങള്‍ എന്ത് രാഷ്ട്രീയത്തെ ആണു ഉയര്‍ത്തിക്കാട്ടുന്നത് എന്നതാണ് പ്രധാനമായിട്ടുള്ളത് എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ വോങ് കാര്‍ വായ് ഐപ്മാന്റെ ജീവിതത്തെ സിനിമയില്‍ മാറ്റി മറിച്ചോ എന്നതല്ല എന്റെ ചിന്തയിലേക്ക് കടന്നു വന്നത്. അഥവാ അതെക്കുറിച്ച് പറയണമെങ്കില്‍ തന്നെ ഐപ്മാന്‍ എന്നാ വ്യക്തിയെ കുറിച്ച് ഹോങ്ങ്കൊങ്ങില്‍ ഉണ്ടായിരുന്ന കാലത്ത് കേട്ട കഥകളിലേക്കും മറ്റും ഞാന്‍ തിരിച്ചു പോകേണ്ടി വരും. സിനിമ നിര്മികപ്പെട്ടത്‌ അന്നായിരുന്നെങ്കില്‍ അതെക്കുറിച്ച് ഞാന്‍ കൂടുതല്‍ അറിഞ്ഞേനെ. പക്ഷെ ഈ സിനിമ റിലീസ് ചെയ്തത് ഈ വര്‍ഷമാണ്‌. ഇതിന്റെ ചിത്രീകരണം വളരെ നേരത്തെ തുടങ്ങിയതാണ്‌. നായകനായ ടോണി ല്യോങ് (Tony Leung) ന്‍റെ കയ്യൊടിഞ്ഞത് മൂലം ആണു കാലതാമസം ഉണ്ടായത്. ടോണി ല്യോങ് ഇല്ലാതെ എന്ത് വോങ് കാര്‍ വായ് സിനിമ! അദേഹത്തിന്റെ തിരം നായകനാണ് ടോണി.

ഈ സിനിമ അധിനിവേശ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം കാണിച്ചു തരുന്നു. ജപ്പാന്‍ ചൈനയില്‍ വെറുക്കപ്പെടുന്ന രാജ്യമാണ്. നാം യൂറോപ്യന്‍ അധിനിവേശത്തെ കുറിച്ച് പറയുമ്പോള്‍ ജപ്പാന്റെ ചരിത്രം കൂടി പരാമര്ശിക്കേണ്ടാതുണ്ട്. എന്നാല്‍ തികച്ചും ഏകപക്ഷീയമായ മുന്‍വിധികളോടെ ഇത് ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ല. അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ജപ്പാന്‍ ഒരിക്കലും ഒരു യൂറോപ്യന്‍ കോളണിയോ ഏതെങ്കിലും യൂറോപ്യന്‍ ശക്തിയുടെ അടിമ രാജ്യമോ ആയിരുന്നിട്ടില്ല. തോക്കുഗാവ ഭരണകാലത്ത് നടന്ന പരിഷ്ക്കാരങ്ങളിലൂടെ അവിടത്തെ സമ്പദ് വ്യവസ്ഥ പുനര്‍നിര്‍വചിക്കപ്പെടുകയും ഒരു സവിശേഷ ഭരണകൂട –മുതലാളിത്തം സ്ഥാപിക്കപ്പെടുകയും ചെയ്യുകയാണ് അക്കാലത്ത് ജപ്പാനില്‍ സംഭവിച്ചത്. മാത്രമല്ല, ജപ്പാനും ചൈനയും യൂറോപ്പിനോട് പത്തൊമ്പതാം നൂറ്റാണ്ടില്‍ വ്യത്യസ്തമായാണ് പ്രതികരിച്ചത്. ജപ്പാന്‍ യൂറോപ്പിനെ സ്വാഗതം ചെയ്തു, ചൈന തിരസ്കരിച്ചു. ജപ്പാന്റെ ആധുനികവല്‍ക്കരണം ചൈനയെ സ്വാധീനിച്ചിട്ടുണ്ട്. 1911 വിപ്ലവത്തിന് നേതൃത്വം കൊടുത്ത ചൈനീസ് ദേശീയ വാദി സന്‍ യാറ്റ് സെന്‍ (Sun Yat-sen) ജപ്പാനെതിരെ മുപ്പതുകളില്‍ പോരാടിയ ദേശീയ സര്‍ക്കാരിന്റെ തലവന്‍ ചിയാംഗ് കായ്-ഷേക്ക്‌ (Chiang Kai-shek) തുടങ്ങിയവര്‍ ജപ്പാനില്‍ പഠിച്ചവരാണ്.

എന്നാല്‍ അതേസമയം യൂറോപ്യന്‍ രാജ്യങ്ങളെ പോലെ വലിയ കോളനി വല്ക്കരണങ്ങള്‍ക്ക് ജപ്പാന്‍ മുതിര്‍ന്നതായി കാണുന്നില്ല. എന്നാല്‍ ചൈനമായുള്ള ജപ്പാന്റെ യുദ്ധങ്ങള്‍, ചൈനയെ കൊണ്ടെത്തിച്ച പ്രതിസന്ധികള്‍ സങ്കീര്‍ണ്ണങ്ങളാണ്. ജപ്പാന്റെ സാമ്രാജ്യ മോഹങ്ങളുടെ കണ്ണ് എപ്പോഴും ചൈനയിലായിരുന്നു. അത് ആഫ്രിക്കയിലെക്കോ ലാറ്റിന്‍ അമേരിക്കയിലേക്കോ അധികമായി നോക്കിയില്ല. ചൈനയും കൊറിയയും ആയിരുന്നു ജപ്പാന്റെ മുന്നില്‍ കീഴടക്കാന്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‍. അതുകൊണ്ട് തന്നെ ജപ്പാന്റെ സാമ്രാജ്യത്വ മോഹങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ ഈ രണ്ടു രാജ്യങ്ങള്‍ ആയിരുന്നു എന്ന് പറയാം. അവിടുത്തെ മനുഷ്യരാണ് ഈടവും തീക്ഷണമായി ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെ പീഡനങ്ങള്‍ അനുഭവിച്ചത്. ഇന്നും മാറാത്ത മുറിവുകളാണ് അവ. 1876 മുതല്‍ രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം വരെ ജപ്പാന്റെ കീഴിലായിരുന്നു കൊറിയ. പൊറുക്കാനാവാത്ത ക്രൂരതകളാണ് കൊറിയക്കരോട് ജപ്പാന്‍ ചെയ്തിട്ടുള്ളത്. ജപ്പാന്‍ അധിനിവേശ പ്രദേശങ്ങളില്‍ -സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ആളുകള്‍ ജപ്പാന്‍ അധിനിവേശത്തെ യൂര്‍പ്യന്‍ അധിനിവേഷത്തെക്കാള്‍ ഭീകരത സൃഷ്ടിച്ച ഒന്നായാണ് കാണുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടായ യുദ്ധസാഹചര്യങ്ങളിലെ അധികാര പ്രയോഗമായിരുന്നതാവാം ഒരു കാരണം. കൊറിയയിലെ ജപ്പാന്‍ അധിനിവേശവും അമേരിക്കയിലെ ഇന്ത്യന്‍ വംശജരോടുള്ള സമീപനവും താരതമ്യം ചെയ്‌താല്‍ ഒരു പക്ഷെ ജപ്പാന്‍ ഭേദമാണു എന്ന് തോന്നിയേക്കാം. ഞാന്‍ ജപ്പാന്റെ ആക്രമണ രീതികളെ കുറിച്ചും അധിനിവേശ കാലത്തെ ഭരണത്തെ കുറിച്ചും ആദ്യമായി വായിച്ചത് മാതൃഭുമി പത്രാധിപരായിരുന്ന കെ. പി. കേശവമേനോന്‍റെ ‘കഴിഞ്ഞ കാലം’ എന്ന ആത്മകഥയിലാണ്. ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിനു ജപ്പാന്‍ തടവുകാരനായി കഴിയേണ്ടി വന്നിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധo കഴിഞ്ഞാണ് അദ്ദേഹം മോചിതനായത്.

എല്ലാ അധിനിവേശ ശക്തികളെയും പോലെ ആദ്യം കൊറിയന്‍ ചരിത്രത്തെ ആണു ജപ്പാന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. 1925-ല്‍ Korean History Compilation Committee എന്നൊരു സംവിധാനം ജപ്പാന്‍ ഉണ്ടാക്കി. അതുവഴി കൊറിയന്‍ ചരിത്രമാകെ മാറ്റി എഴുതുക ആയിരുന്നു ലക്ഷ്യം. ചൈനയുടെയും ജപ്പാന്റെയും കോളനികള്‍ എന്ന നിലക്കല്ലാതെ ചരിത്രത്തില്‍ ഒരിക്കലും ഒരു രാഷ്ട്രമായി കൊറിയ നിലനിനിട്ടില്ല എന്ന് സ്ഥാപിക്കാനാണ് ജപ്പാന്‍ ശ്രമിച്ചത്. ആര്‍ക്കിയോളജിക്കല്‍ ഖനനങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകള്‍ പോലും മാനിപുലേറ്റ് ചെയ്യാന്‍ ജപ്പാന്‍ തയ്യാറായി. ഒരു രാഷ്ട്രത്തെ കീഴടക്കുന്നത്‌ അതിന്റെ ചരിത്രത്തെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്തുകൊണ്ടാണ് എന്ന് തെളിയിക്കുക ആയിരുന്നു ജപ്പാന്‍. ജാപ്പനീസ് കണ്ണിലൂടെ അല്ലാതെ സ്വന്തം ചരിത്രം വായിക്കാനുള്ള സ്വാതന്ത്ര്യമാണ് കൊറിയക്കാര്‍ക്ക് അതിലൂടെ നഷ്ടപ്പെട്ടത്. ആദ്യകാലത്തു കൊറിയന്‍ ഭാഷ നിലനിര്‍ത്തുന്നതിനു വേണ്ടി ജപ്പാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. 1928-ല്‍ നവംബര്‍ 4 കൊറിയന്‍ അക്ഷരമാലാ ദിനമായി ഒക്കെ കൊണ്ടാടാന്‍ തുടങ്ങിയത്തിന്റെ പാശ്ചാത്തലമതാണ്. രണ്ടാം ലോക യുദ്ധത്തിന്റെ കാലമായപ്പോഴെക്ക് കൊറിയക്കാര്‍ എന്നാല്‍ ഒരുതരo ജപ്പാന്‍കാര്‍ മാത്രമാണ് എന്ന നിലപാടില്‍ ജപ്പാന്‍ എത്തിച്ചേര്‍ന്നു!

ജാപ്പനീസ് അധിനിവേശക്കാലത്ത്‌ കൊറിയയില്‍ നിന്ന് ജപ്പാനിലേക്ക് ഏതാണ്ട് ഇരുപതു ലക്ഷത്തോളം പേര്‍ കുടിയേറിയിട്ടുണ്ട്. ഈ പലായനങ്ങള്‍ പലതും നിര്‍ബന്ധിതമായിരുന്നു. കൂലിയടിമകളായാണ് കൊറിയക്കാരെ ജപ്പാനിലേക്ക് കടത്തിയിരുന്നത്. 1946 –ല്‍ യുദ്ധാനന്തരം ഇവരില്‍ ഭൂരിപക്ഷവും കൊറിയയിലേക്ക് തിരിച്ചു പോയി. എന്നാല്‍ തിരിച്ചു പോകാന്‍ ആവാത്ത വിധം ബന്ധുത്വങ്ങള്‍ അടഞ്ഞു പോയവര്‍, വേരുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ ജപ്പാനില്‍ തന്നെ തുടരുകയാണ് ഉണ്ടായത്. ക്രൂരമായ നിര്‍ബന്ധിത രീതികളിലൂടെ ആണു കൊറിയക്കാരെ ജപ്പ്നിലെക്ക്ക് കൊണ്ട് പോയി കൂലിപ്പണി ചെയ്യിച്ചിരുന്നത്. അങ്ങേയറ്റം മോശമായ തൊഴില്‍ സാഹചര്യങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്.

മുന്‍പൊരു ലക്കത്തില്‍ ജാവയിലെ കൂലിയടിമത്തത്തിന്റെ രീതികളെ കുറിച്ച് ഞാന്‍ എഴുതിയിരുന്നു (യൂറോപ്പും ഏഷ്യകളും ആഗോള രാഷ്ട്രീയവുംമാതൃഭുമി ആഴ്ചപ്പതിപ്പ് 2013 ജൂണ്‍ 23) അത് ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ കോളനി വാഴ്ചയുടെ കാര്യമായിരുന്നെങ്കില്‍ ഇവിടെ ഇത് ഒരു ഏഷ്യന്‍ രാജ്യം മറ്റൊന്നിനോട് കാട്ടിയതാണ്. ഏറ്റവും നിന്ദ്യമായ രീതിയിലാണ് കൊറിയക്കാരെ ജപ്പാന്‍ സ്വന്തം രാഷ്ട്ര നിര്‍മ്മാണത്തിനു ഉപയോഗിച്ചത്. ജാപ്പനീസ് മിലിട്ടറി സേവനത്തിനായി കൊറിയക്കാരെ ചേര്‍ത്തിട്ടുള്ളതിനു പുറമേ ആണിത്. ആവശ്യത്തിനു മരുന്നും ആഹാരവും ലഭിക്കാതെ കഠിനവേലചെയ്തു ജപ്പാനില്‍ കൊല്ലപ്പെട്ടവരില്‍ ഏതാണ്ട് മൂന്ന് ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ കൊറിയക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍.

ബയോളജിക്കല്‍ മനുഷ്യശരീര പരീക്ഷണങ്ങള്‍ നടത്തിയിരുന്ന കുപ്രസിദ്ധമായ ‘യൂനിറ്റ് 731’ ജപ്പാന്‍ സ്ഥാപിച്ചതാണ്. 1937–1945 കാലത്ത് ആയിരക്കണക്കിനു കുട്ടികല്യെയും സ്ത്രീകളെയും പുരുഷന്മാരെയും ഇവിടെ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ച് കൊന്നിട്ടുണ്ട്. ഭൂരിപക്ഷവും ചൈനക്കാരും റഷ്യക്കാരുമായിരുന്നു. ധാരാളം കൊറിയക്കാരും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. Epidemic Prevention and Water Purification Department എന്ന പേരിലാണ് ഈ പരീക്ഷണശാല പ്രവര്‍ത്തിച്ചിരുന്നത്. ഇതിനു വേണ്ടിയും ജപ്പാന്‍ മനുഷ്യക്കടത്ത് നടത്തിയിരുന്നു. ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്കുള്ള പ്രയാണം പോലെ തന്നെ പ്രധാനമല്ലേ ഏഷ്യയില്‍ മാത്രമായി പരിമിതപ്പെട്ടെതെങ്കിലും ഇത്തരം നിര്‍ബന്ധിത പലായനങ്ങളും? സാംസ്കാരികമായും രാഷ്ട്രീയമായും കൊറിയ നേരിട്ട പീഡനങ്ങളെ നാം എന്തുകൊണ്ടാണ് നമ്മുടെ അന്താരാഷ്ട്ര വ്യവഹാരത്തില്‍ നിന്ന് വിട്ടു കളയുന്നത്? ‘ഏഷ്യ’ എന്ന സങ്കല്‍പ്പത്തിന്റെ ഉള്ളിലെ വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും നിശ്ശബ്ദതയിലൂടെ ഇല്ലാതാക്കാന്‍ കഴിയുമോ? “Situate, rather than expurgate” എന്നാണു സ്പിവാക് പറയുന്നത്. (A Critique of Postcolonial Reason: Toward a History of the Vanishing Present, 1999).

ഇത് മാത്രമല്ല, രണ്ടു ലക്ഷത്തോളമെങ്കിലും കൊറിയന്‍ സ്ത്രീകളെ ജപ്പാനില്‍ ലൈംഗിക അടിമകളായി കൊണ്ട് വന്നിരുന്നു അക്കാലത്ത്. ഇതില്‍ ബഹുഭൂരിപക്ഷവും കൊറിയയില്‍ നിന്നായിരുന്നു. പട്ടാളക്കാര്‍ക്ക് ലൈംഗികമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് കൂടുതല്‍ പേരെയും കടത്തിക്കൊണ്ടു പോയത്. ജാപ്പനീസ് ഇമ്പീരിയല്‍ പട്ടാളത്തിന്റെ ആവശ്യത്തിനാണ് ഇവരെ ഉപയോഗിച്ചത്. എല്ലാ മനുഷ്യാവകാഷനഗ്ലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. കൂടുതല്‍ പേരും കൊറിയന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ആയിരുന്നു. കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്തും ഉയര്‍ന്ന ശമ്പളം എന്ന പ്രലോഭനത്തിലുമാണ് ചിലരെ കൊണ്ട് വന്നതെങ്കില്‍ ബലപ്രയോഗത്തിലൂടെയാണ് മറ്റുള്ളവരെ ഇതിനായി കണ്ടെത്തിയത്. ഇതേക്കുറിച്ചുള്ള തെളിവുകളെല്ലാം ജപ്പാന്‍ സര്‍ക്കാര്‍ നശിപ്പിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. 1992 വരെ ഇങ്ങനെ ഒരുസംഭവം ചരിത്രത്തില്‍ ഉണ്ടായതായി പോലും സമ്മതിക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. Katherine Barry എഴുതിയ Prostitution of Sexuality (1996, New York University Press) എന്ന പഠനത്തില്‍ ഏഷ്യയില്‍ എമ്പാടും സ്വന്തം പട്ടാളക്കാര്‍ക്ക് വേണ്ടി ജപ്പാന്‍ രതികേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും അവിടെയൊക്കെ ലൈംഗിക അടിമകളായി കൊറിയന്‍ പെണ്കുട്ടികളെ നിയോഗിക്കുകയും ചെയ്തതായി പറയുന്നുണ്ട്. കൊറിയന്‍ പെണ്കുട്ടികള്‍ മാത്രമല്ല, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ, നെതര്‍ലാന്‍ഡ്‌സ്, ബര്‍മ ചൈന തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെ വിവിധ പട്ടാള രതികേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ടു പോയിട്ടുണ്ട്. അതിക്രൂരമായ പീഡനങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

വളരെ ഔദ്യോഗികമായി തന്നെ നിര്‍വഹിക്കപ്പെട്ട ഒരു കാര്യമായിരുന്നു ഇത്. സാധാരണ പട്ടാളക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും പ്രത്യേക സമയ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു സന്ദര്‍ശനത്തിനു. 1990 കളിലാണ് ഇതേ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പുറത്തു വന്നത്. Yoshiaki Yoshim-ന്‍റെ Comfort Women: Sexual Slavery in Japanese Military during the World War II (1995 English translation, Columbia University Press, 2000) അമ്പതു പട്ടാളക്കാര്‍ക്ക് ഒരു സ്ത്രീ എന്ന നിരക്കില്‍ മുപ്പതു ലക്ഷം പട്ടാളക്കര്‍ക്കായി ഒരു ലക്ഷത്തോളം സ്ത്രീകളെ ഈ ഔദ്യോഗിക രതികേന്ദ്രങ്ങില്‍ അടിമകളാക്കി വച്ചിരുന്നു എന്ന് രേഖപ്പെടുത്തുന്നു. 1937 –ല്‍ ജപ്പാന്‍ പട്ടാള ബ്യൂറോക്രസി ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് ഇത് എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. Military Attache Bureau യും മിലിട്ടറി പോലീസും ചേര്‍ന്ന് സൈനികരുടെ വിനോദത്തിനായി ഇത്തരം രതികേന്ദ്രങ്ങള്‍ യുദ്ധമുന്നണികളില്‍ എല്ലാം സ്ഥാപികണമെന്നു തീരുമാനിക്കുക ആയിരുന്നു. അത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ലക്ഷക്കണക്കിന്‌ ഗ്രാമീണ യുവതികളെ സ്വന്തം രാജ്യങ്ങളില്‍ നിന്ന് പറിച്ചെടുത്തു ഏഷ്യയിലെ യുദ്ധമുന്നണികളിലെ രതികേന്ദ്രങ്ങളിലെ അടിമകളാക്കി കൊണ്ട് വന്നത്. 1942-ലെ ജാപ്പനീസ് യുദ്ധ മന്ത്രാലയത്തിന്റെ ഒരു രേഖയില്‍ വടക്കന്‍ ചൈനയില്‍ 100, മദ്ധ്യ ചൈനയില്‍ 140, തെകാന്‍ ചൈനയില്‍ 140, തെക്കന്‍ ഏഷ്യയില്‍ 100, ദക്ഷിണ സമുദ്രത്തില്‍ 10, സഖാലിനില്‍ 10 അങ്ങനെ മൊത്തം 400 രതി കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നതായി വ്യക്തമാക്കുന്നു. രതികേന്ദ്രങ്ങളെ കംഫര്‍ട്ട് സ്റ്റേഷന്‍ എന്ന് അര്‍ഥം വരുന്ന രീതിയിലാണ് ജാപ്പനീസ് പട്ടാളം നാമകരണം ചെയ്തിരുന്നത്.

ഇവയെല്ലാം ബലാല്‍സംഗ കേന്ദ്രങ്ങള്‍ ആയാണ് അറിയപ്പെട്ടിരുന്നത്. ലൈംഗിക ക്രൂരതയുടെ കൂടുതല്‍ ചിത്രം വ്യക്തമാവുന്നത് ഈ കേന്ദ്രങ്ങളില്‍ കൊണ്ടുവന്ന രണ്ടു ലക്ഷത്തോളം യുവതികളില്‍ ഏതാണ്ട് ഒരു ലക്ഷത്തി നാല്പ്പത്തയ്യായിരം പേരും പീഡനങ്ങള്‍ സഹിക്കാനാവാതെ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് കൂടി മനസ്സിലാക്കുമ്പോഴാണ്. യുദ്ധമുന്നണിയില്‍ നിന്ന് ജപ്പാന്‍ പിന്‍വാങ്ങി തുടങ്ങിയതോടെ രതികേന്ദ്രങ്ങളിലെ ജീവിതം കൂടുതല്‍ ദുസ്സഹമായി. മരണങ്ങള്‍ കൂടുന്നതിന് ഇതും കാരണമായിട്ടുണ്ടാവാം. എന്നാല്‍ ഇതെല്ലാം ഊഹക്കണക്കുകളാണ്. യാഥാര്‍ത്ഥ്യം ഇതിനേക്കാള്‍ ലഘുവോ തീവ്രമോ എന്ന് അറിയാന്‍ ഇപ്പോള്‍ മാര്‍ഗ്ഗങ്ങളില്ല.

അധിനിവേശങ്ങള്‍ മനുഷ്യാസ്ത്തിത്വത്തെ അപമാനവീകരിക്കുന്നു. ശരീരങ്ങളെയും മനസ്സുകളെയും പീഡിപ്പിച്ചു ഇല്ലാതാക്കുന്നു. കണക്കുകള്‍ ശരിയോ തെറ്റോ ആവട്ടെ. എണ്ണമറ്റ മനുഷ്യജീവനുകള്‍ തങ്ങള്‍ക്കു ബന്ധമില്ലാത്ത ചരിത്രപ്രക്രിയകളുടെ ഭാഗമായി രാജ്യാന്തരങ്ങിളില്‍ അനാഥത്വം ഏറ്റുവാങ്ങി പൊലിഞ്ഞു പോയിരിക്കുന്നു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല.

സിവില്‍ ജോലിക്കായി കൂലിയടിമകളെയും പട്ടാളത്തിന്റെ ലൈംഗികവിനോദത്തിനായി യുവതികളെയും ഇങ്ങനെ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലയിടത്തേക്കായി കൊണ്ട് പോയ ജപ്പാന്‍ ചരിത്രം ഈ നൂറ്റാണ്ടിലേതാണ് എന്നത് നാം വിസ്മരിച്ചു കൂടാ. ഏഷ്യന്‍ ഐക്യത്തിന്റെ രാഷ്ട്രീയം ഇതിനപ്പുറത്തെക്ക് വളര്‍ന്നു എന്ന് കരുതുന്നത് ഒരു വിധത്തിലും ശരിയാവില്ല. ജപ്പാന്റെ സാമ്രാജ്യ മോഹങ്ങളും ചൈനയുടെ സാമ്രാജ്യ മോഹങ്ങളും എന്തിനു ഇന്ത്യയുടെ തന്നെ സ്വന്തം മൃദുസാമ്രാജ്യ സങ്കല്‍പ്പങ്ങളും ഇതിനു തടസ്സം നില്‍ക്കുന്നുണ്ട്. അമേരിക്കയും ചില പാശ്ചാത്യ രാജ്യങ്ങളും ആവട്ടെ ഈ വൈരുധ്യങ്ങളെ എക്കാലത്തും മുതലെടുക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

ചൈനയെ സംബന്ധിച്ചെടത്തോളം കൊറിയയോളം ജപ്പാന്‍ അധിനിവേശത്തിന്റെ ദുര്യോഗങ്ങള്‍ സഹിക്കേണ്ടി വന്നിട്ടില്ലെങ്കിലും ജപ്പാന്‍-ചൈന യുദ്ധങ്ങളില്‍ ഏതാണ്ട് രണ്ടു കോടിയോളം ചൈനീസ് ജീവനുകള്‍ ഇല്ലാതായി എന്നത് ചെറിയ കാര്യമല്ല. ഒപ്പം എത്ര ചൈനീസ് നഗരങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. ഗ്രാമങ്ങള്‍ ചവുട്ടി അരയ്ക്കപ്പെട്ടു. കഴിഞ്ഞ മാസം നടത്തിയ അമേരിക്കന്‍ യാത്രയിലാണ് റന മിറ്റെര്‍ എഴുതിയ Forgotten Ally: China’s World War II, 1937-45 (2013, Houghton, Mifflin Harcourt) പുസ്തകം കാണാന്‍ ഇടയായത്. China’s War with Japan 1937-1945: The Struggle for Survival എന്ന പേരില്‍ ഇതേ പുസ്തകം Allen Lane പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൈനയിലെ ജാപ്പനീസ് അധിനിവേശത്തിന്റെ ചരിത്രം വ്യത്യസ്തമായി വായിക്കാന്‍ ശ്രമിക്കുന്ന ഒരു പുസ്തകമാണിത്. ചൈനീസ് ദേശീയ വാദവും ചൈന എന്ന സങ്കല്‍പ്പത്തെ രാഷ്ട്രീയമായി നിര്‍വചിച്ചതും ജാപ്പനീസ് ധിനിവേഷമാണ് എന്ന് മിറ്റെര്‍ വാദിക്കുന്നു. ചില ഭാഗങ്ങളെ ഞാന്‍ വായിച്ചുള്ളൂ. ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണത്തിനു വഴി തെളിഞ്ഞതും ജാപ്പനീസ് അധിനിവേശത്തില്‍ നിന്നുണ്ടായ ദേശീയ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. ജാപ്പനീസ് അധിനിവേശക്കാലത്ത്‌ ചൈന വിട്ട വോങ് കാര്‍ വായുടെ കഥാനായകന്‍ ഐപ്പ് മാന്‍ ചൈനയിലെ ഫോഷനില്‍ തിരിച്ചെത്തി വീണ്ടും ഹോങ്ങ്കൊങ്ങിലേക്ക് മടങ്ങുന്നത് കമ്യൂണിസ്റ്റ് വിപ്ലവം നടക്കുമ്പോഴാണ്. ഹോങ്ങ്കൊങ്ങിനെ ഏതോ തരത്തില്‍ ഒരു സ്വാതന്ത്ര്യ ബിംബമായി വോങ് കാര്‍ വായ് കാണുന്നുണ്ടോ എന്ന് വിചാരിക്കേണ്ടി ഇരിക്കുന്നു- അദ്ദേഹത്തിന്റെ വിവിധ സിനിമകളിലെ ഹോങ്ങ്കൊങ്ങിയന്‍ പ്രതിനിധാനങ്ങള്‍ ചര്‍ച്ച ചെയ്യപെടെണ്ടതാണ്. ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.) മിറ്റെരിന്റെത് ഒരു ലിബറല്‍ യാഥാസ്ഥിതിക വായന ആണു എന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഉള്‍ക്കാഴ്ചയുള്ള ചില നിഗമനങ്ങള്‍ ആ പുസ്തകത്തില്‍ ഉണ്ട്. ചൈനയെ പറ്റി പഠിക്കുന്നവര്‍ വായിക്കേണ്ട പുസ്തകമായാണ് എനിക്ക് തോന്നിയത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെ ഉണ്ടാവാമെങ്കിലും.

1937 ഡിസംബറില്‍ ചൈനയിലെ നാഞ്ചിങ്ങില്‍ ജപ്പാന്‍ നടത്തിയ ആക്രമണം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു. ആയിരക്കണക്കിന് സാധാരണ മനുഷ്യരെ കീടങ്ങളെ എന്ന പോലെ ജപ്പാന്‍ കൊന്നൊടുക്കി. ആയിരക്കണക്കിന് സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചു. കുട്ടികളെയും വൃദ്ധരേയും കൊന്നു. വീടുകള്‍ കൊള്ളയടിച്ചു. രണ്ടു ലക്ഷം മുതല്‍ 5 ലക്ഷം വരെ ആളുകള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു. The Rape of Nanking: The Forgotten Holocaust of World War II എന്ന Iris Chang-ന്‍റെ പുസ്തകം (1997) ഈ ആക്രമണത്തിന്റെ ക്രൂരമായ മുഖം വരച്ചു കാട്ടുന്നതാണ്. ഇതേ കുറിച്ച് ധാരാളം ഡോക്യുമെന്ററികളും നോവലുകളും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഞാന്‍ ആദ്യം സൂചിപ്പിച്ചത് പോലെ ഇതിനെ ഇത്തരത്തില്‍ ഏകപക്ഷീയമായി മാത്രം വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ നാം കാണുന്നത് നാഗസാക്കിയിലെയും ഹിരോഷിമയിലെയും അമേരിക്കന്‍ ആണവായുദ്ധ പ്രയോഗം ആണു. അതിനു മുന്പായി ജപ്പാന്‍ നഗരങ്ങളില്‍ അമേരിക്ക രൂക്ഷമായ കാര്‍പ്പെറ്റ് ബോംബിംഗ് നടത്തിയിരുന്നു. ഇത് കാവ്യ നീതി എന്നൊക്കെ പെട്ടെന്ന് തോന്നാമെങ്കിലും ലോക ചരിത്രം അത്ര തെളിവാര്ന്നതല്ലല്ലോ. അമേരിക്കന്‍ ബോംബിംഗ്-ന് മുന്‍പ് തന്നെ അച്ചുതണ്ട് ശക്തികള്‍ ഏതാണ്ട് പരാജയപ്പെട്ടു തുടങ്ങിയിരുന്നു. ആണവായുധ പ്രയോഗത്തെ നീതിമത്കരിക്കാന്‍ കഴിയുന്ന ഒന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യത്തെ കുറിച്ച് വിനയ് ലാല്‍ എഴുതിയ കാര്യങ്ങള്‍ ശ്രദ്ധേയമാണ് (Empire of Knowledge: Culture and Plurality in the Global Economy, London: Pluto Press, 2002). അച്ചുതണ്ട് മുന്നണിയിലെ രാജ്യങ്ങളായ ഇറ്റലിയിലോ ജര്‍മ്മനിയിലോ ഇങ്ങനെ തുടര്‍ച്ചായി സിവിലിയന്‍മാരെ കൊന്നൊടുക്കുന്ന ബോംബാക്രമണം അമേരിക്ക നടത്തിയിട്ടില്ല. എന്ന് മാത്രമല്ല, അണുബോംബിന്റെ പരീക്ഷണത്തിനു ആ ആജ്യങ്ങളിലെ ജനതയെ ഉപയോഗിക്കാന്‍ അമേരിക്ക തയ്യാര്‍ അല്ലായിരുന്നു. ജപ്പാന്‍ ഒരു ഏഷ്യന്‍ രാജ്യമാണ് എന്നതാണ് ഈ ആക്രമണത്തിന്റെ കാരണം. ജപ്പാനിലെ മനുഷ്യജീവിതത്തിനു എന്തെങ്കിലും വിലയുള്ളതായി അമേരിക്ക കരുതിയിരുന്നില്ല.

ജപ്പാന്‍ സാമ്രാജ്യത്വം അതിന്റെ ശുദ്ധമായ അധിനിവേശരാഷ്ട്രീയത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ അധിനിവേശ രാഷ്ട്രീയത്തിന് വ്യക്തമായ വംശീയ അജണ്ടകള്‍ ഉണ്ട്. ഇതാണ് ഏഷ്യയിലെ യുദ്ധങ്ങളെ കൊളോണിയല്‍ യുദ്ധങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. തീര്‍ച്ചയായും ജപ്പാനും എത്നിക് മൂല്യങ്ങളാല്‍ നിന്ന് സ്വന്തം ക്രൂരതകള്‍ക്ക് മറയിട്ടിട്ടുണ്ടാവണo. എന്നാല്‍ അടിസ്ഥാനപരമായി യൂറോപ്യന്‍ സോളിഡാരിട്ടി ഉണ്ടാവുന്നതു അതിന്റെ വംശീയ മേധാവിത്തത്തെ കുറിച്ചുള്ള ധാരണകളില്‍ നിന്നാണ്. അപരത്വത്തെ അത് നിര്‍വചിക്കുന്നത് ഈ മേധവിത്ത നിലപാടില്‍ നിന്ന് മാത്രമാണ്. അത് വെറും സാമ്രാജ്യ മോഹം മാത്രമല്ല. യൂറോപ്പിന്റെ മനസ്സില്‍ ഒരു ഹിറ്റ്ലര്‍ എപ്പോഴും ഉറങ്ങിക്കിടക്കുന്നു. ഇടക്കുണരുകയും ചോരക്കായി മുരളുകയും ചെയ്യുന്നു.

ഏഷ്യയിലെ പരസ്പരശത്രുതയുടെ രാഷ്ട്രീയം പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നതല്ല. അതിന്റെ ചരിത്രസാഹചര്യങ്ങള്‍ ഞാന്‍ നേരത്തെ വിവരിച്ച ചരിത്രപ്രക്രിയകളില്‍ അന്തര്‍ലീനമായിട്ടുള്ളതാണ്. ഏറ്റവും ഒടുവില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയിലെത്തിയ അവശേഷിച്ച കൊറിയന്‍ രതികെന്ദ്രങ്ങളിലെ മുന്‍ ലൈംഗിക അടിമകലായ മൂന്നു പേര്‍ക്ക് അത് നിഷേധിച്ച നിലപാടാണ് ജപ്പാനിലെ ഉയര്‍ന്ന നീതിപീഠം സ്വീകരിച്ചത്. ഇതിനോട് ജപ്പാന്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ യോജിക്കുകയായിരുന്നു. എന്നാല്‍ നീതി നിഷേധിക്കപ്പെട്ട വൃദ്ധയാ കൊറിയന്‍ സ്ത്രീയുടെ പ്രതികരണം ലോകം മുഴുവന്‍ കണ്ടു. അവര്‍ പറഞ്ഞു: ഞാന്‍ ജപ്പാനെ കൂടുതല്‍ വെറുക്കുന്നു. ദേശ രാഷ്ട്രങ്ങള്‍ക്ക് പരസ്പരമുള്ള വെറുപ്പിന്റെ രാഷ്ട്രീയത്ത്തില്‍ നിന്നു പുറത്തു വരാനും പരസ്പരം ഐക്യപ്പെടാനും കഴിയുന്ന ഒരു ഭൌതിക സാഹചര്യം ഏഷ്യയില്‍ ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല. ഉടനെയുണ്ടാവും എന്ന് കരുതാനും കഴിയില്ല. ഈ ചരിത്രത്തിന്റെ അടിയില്‍ കോടിക്കണക്കിനു സാധാരണക്കാരുടെ കീറിപ്പറിഞ്ഞു പോയ ജീവിതത്തിന്റെ ചോരയും കണ്ണീരും ഒട്ടിപ്പിടിച്ചിരിക്കുന്നു.