മലയോരനിവാസികളോട് ഐക്യപ്പെടുക

(The Critic, നവംബര്‍ 27 2013, ‘ഇന്ത്യാ ടുഡേ’ അതിഥി കുറിപ്പിന്റെ -ഡിസംബര്‍ 4- വികസിത രൂപം)

http://thecritic.in/archives/4890

ഗാഡ്ഗില്‍കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതില്‍ മലയോര നിവാസികളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ വിസമ്മതിക്കുകയും പരിസ്ഥിതിയുടെ പേരില്‍ വിദഗ്ധ സമിതികള്‍ എത്തി ചേരുന്ന നിഗമനങ്ങള്‍ തങ്ങളുടെ സാമ്പത്തിക നിലനില്പ്പിനെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന് അവര്‍ സന്ദേഹിക്കുന്നതിന്റെ യുക്തിയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇത് ദൗര്‍ഭാഗ്യകരമാണ്. സമരത്തിനെതിരെ കടുത്ത നുണപ്രചരണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. സമരക്കാര്‍ മുഴുവന്‍ മാഫിയകളാണ് എന്നും പരിസ്ഥിതി ചൂഷകരാണ് എന്നും നിരന്തരം പ്രചരിപ്പിക്കപ്പെടുന്നു. ഒരു ജനകീയ സമരത്തെ ഇങ്ങനെ നുണയില്‍ മുക്കിക്കൊല്ലാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സഭയുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ പൊതു സമൂഹത്തെ ഇതിനകം തന്നെ കീഴ്‌പ്പെടുത്തിയിട്ടുള്ള ഹൈന്ദവ ദുര്‍ബോധം അതിന്റെ പാരമ്യത്തിലെത്തുക ആയിരുന്നു. ഇടനാട്ടിലെയും തീരദേശത്തേയും പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്ന് വേറിട്ട് കേരളത്തില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നതും ശരിയല്ല. പശ്ചിമഘട്ടത്തിനു ആഘാതമെല്പ്പിക്കുന്ന എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഇവിടെങ്ങളില്‍ നടക്കുന്നുണ്ട് എന്ന് ആലോചിക്കെണ്ടേ? കുടിയേറ്റം ഉണ്ടായതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ തന്നെ ഇവിടെയാണ് തെരയേണ്ടത്. ഈ കുടിയേറ്റത്തിന്റെ ദോഷഫലങ്ങള്‍ എറ്റവും കൂടുതല്‍ അനുഭവിച്ച ആദിവാസികളോട് യാതൊരു അനുഭാവവും കാട്ടാതിരിക്കുകയും കുടിയേറ്റം സൃഷ്ടിച്ച സാമ്പത്തികാഭിവൃധിയുടെ മുഴുവന്‍ ഗുണഫലങ്ങളും ആഗോളവല്‍ക്കരണ കാലത്തുകൂടി അനുഭവിക്കുകയും ചെയ്ത പൊതുസമൂഹമാണ് ഹൈന്ദവ അജണ്ടക്ക് കീഴടങ്ങി മലയോരവാസികളുടെ സമരത്തെ എതിര്‍ക്കാന്‍ ഇറങ്ങിയത്. ഇപ്പോള്‍ എളുപ്പത്തില്‍ എല്ലാ നഗരവാസികള്‍ക്കും പരിസ്ഥിതി വാദികളാവാം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്ന് വിളിച്ചു പറഞ്ഞാല്‍ മതി. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പരിസ്ഥിതി സംരക്ഷണത്തിനു സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉണ്ട്. അവയില്‍ പലതും നടപ്പിലാക്കുകയും വേണം. എന്നാല്‍ അവ രണ്ടും അടിസ്ഥാനപരമായി ഉപയോഗിക്കുന്ന അന്തര്‍ദേശീയ സാങ്കേതിക പദങ്ങളില്‍ പലതും. ഉദാഹരണത്തിന് പരിസ്ഥിതി ലോല പ്രദേശം തുടങ്ങിയവ അധിവാസ കേന്ദ്രങ്ങളില്‍ അടിച്ചേല്‍പ്പിച്ചാല്‍ അതിന്റെ ഫലമായുണ്ടാവുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം മനുഷ്യജീവിതം ദുസ്സഹമാക്കുന്നതാണ്. അങ്ങനെ ചെയ്യണമെങ്കില്‍ അതിനു നഷ്ടപരിഹാര പാക്കേജുകളും സബ്‌സിഡികളും പ്രഖ്യാപിക്കണം. ആ പ്രദേശത്തുള്ളവരുമായി ഇത്തരത്തിലുള്ള നഷ്ടപരിഹാരമാണ് അവര്‍ സ്വീകരിക്കുക എന്നതിനെ കുറിച്ച് ചര്‍ച്ച നടത്തണം. കൃഷിരീതിയില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത്തരം സാമ്പത്തിക പുനര്‍ ക്രമീകരണത്തിനു തയ്യാറാവുന്നവര്‍ക്ക് അര്‍ഹമായ സബ്‌സിഡികള്‍ പ്രഖ്യാപിക്കണം. ഇതിനെ കുറിച്ചൊക്കെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സൂചനകള്‍ ഉണ്ട്. അവയുടെ സാധ്യതകളെയും പരിമിതികളേയും കുറിച്ച് ചര്‍ച്ച പോലും ഉണ്ടാകുന്നതിനു മുന്‍പാണ് കസ്തുരി രംഗന്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടത്. സി ആര്‍ സോണ്‍ നിയമങ്ങളടക്കം നിരവധി പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കൊണ്ടുവരാനും നടപ്പിലാക്കാനും ദശാബ്ദങ്ങള്‍ എടുത്തിട്ടുള്ള നാട്ടില്‍ മിന്നല്‍ വേഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പശ്ചിമഘട്ട സംരക്ഷണതിനിറങ്ങിയത്. ഗ്രാമ സഭകള്‍ക്ക് ചര്‍ച്ച ചെയ്യാം എന്നത് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനു മുന്‍പ് നടക്കേണ്ടതാണ്. അല്ലാതെ റിപ്പോര്‍ട്ട് വഴി കിട്ടേണ്ട ഔദാര്യമല്ല. പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ ഭൂമിയുടെ ക്രയവിക്രയം ഏതാണ്ട് അസാധ്യമായി തീരുന്ന സാഹചര്യമുണ്ടാവും. അവിടെ ഭൂമി വില്കാന്‍ അനുവാദം ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അത്തരം ഭൂമിയുടെ വിപണി വില താഴുകയും അത് തദ്ദേശവാസികളുടെ സാമ്പത്തികനില അപകടത്തിലാവുകയും ചെയ്യും. വിദ്യാഭ്യാസ വായ്പ ലഭിക്കുന്നത് അടക്കുമുള്ള കാര്യങ്ങള്‍ അവതാളത്തിലാവും. ദിനംദിന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ചില മേഖലകളില്‍ നിര്‍ത്തി വയ്ക്കണം എന്ന് പൊതു സമൂഹത്തിനു താല്‍പ്പര്യമുണ്ടെങ്കില്‍ ഏകപക്ഷീയമായി നിയമങ്ങള്‍ അവിടുത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല ജനാധിപത്യപരമായ രീതി. തീരദേശ നഗരങ്ങളിലും ഇടനാടുകളിലും താമസിക്കുന്നവര്‍ ഉണ്ടാക്കുന്ന പരിസ്ഥിതി വിനാശത്തിന്റെ കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് മലയോര നിവാസികളെ ഒറ്റപ്പെടുത്തുന്ന സമീപനം ഒരു ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ല. അതിരൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതുകൊണ്ട് ഏകപക്ഷീയമായി കുട്ടനാട് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുമോ? വിവിധ ദളിത് വിഭാഗങ്ങളില്‍ പെട്ടവരും ഭൂരഹിത ആദിവാസികളും ഭൂരിപക്ഷവും ഇപ്പോള്‍ കര്‍ഷക തൊഴിലാളികളാണ്. അത് അവര്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടാന്‍ വൈമനസ്യമുള്ളവരായതുകൊണ്ടല്ല. മറിച്ചു അവര്‍ക്ക് ഇപ്പോള്‍ ഭൂമി ഇല്ലാത്തത് കൊണ്ടാണ്. അതിന്റെ സംഘര്‍ഷങ്ങള്‍, ഭൂമി കയ്യേറ്റങ്ങള്‍, ആദിവാസി ഭൂമിയുടെ ഭൂമിയുടെ അന്യവല്‍ക്കരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇന്നത്തെ ധ്രുവീകരണത്തിനു ഒരു പങ്കു വഹിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം. പക്ഷെ രണ്ടാം ഭൂപരിഷ്‌കരണം എന്ന അജണ്ടയുടെ പ്രസക്തി ചുരുക്കുന്നതാണ് ഭൂമിയുടെ മേല്‍ കൊണ്ട് വരുന്ന പുതിയ നിയമങ്ങള്‍. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങളെയും ഇത് ബാധിക്കും എന്നത് ഉറപ്പാണ്. മാത്രമല്ല, ഏതു പ്രദേശവും ഒരിക്കല്‍ പരിസ്ഥിതി ലോല പ്രദേശമായി നിര്‍വചിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിനു മുകളില്‍ നാളെ മറ്റെന്തു നിയമം ഉണ്ടാവും എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല എന്നും അന്ന് അത് തടയാന്‍ കഴിഞ്ഞേക്കില്ല എന്നും കൂടി മനസ്സിലാക്കേണ്ടതാണ്. കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളുടെ ഘടനയും അവിടുത്തെ സാമ്പത്തിക ജീവിതത്തിന്റെ സവിശേഷതകളും മനസിലാക്കാതെയുള്ള വിമര്‍ശനങ്ങളാണ് സമരത്തിനെതിരെ ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ കേരളവുമായി താരതമ്യപെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ അധിവാസ മാതൃകയോ സാമ്പത്തിക പ്രവര്ത്തനങ്ങളോ അല്ല അവിടെ ഉള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വീകാര്യമല്ല. അറുപതു ദിവസത്തിനുള്ളില്‍ ആര്‍ക്കും അഭിപ്രായം എഴുതി അറിയിക്കാം, സൌകര്യമുണ്ടെങ്കില്‍ പരിഗണിക്കും എന്ന രീതിയിലാണ് ഏറ്റവും ഒടുവില്‍ പോലും സര്‍ക്കാര്‍ വക്താവ് സംസാരിച്ചത്. സ്വന്തം ഭൂമിയുടെ മേലുള്ള അവകാശം കേവലം ഒരു ആശയം മാത്രമായി മാറുന്ന സാഹചര്യമുള്ളപ്പോള്‍ മലയോര നിവാസികളുമായി തുറന്ന ചര്‍ച്ചക്കാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവേണ്ടത്. പശ്ചിമഘട്ടത്തിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളെ ഒരു പോലെ കാണാന്‍ കഴിയില്ല. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ശാസ്ത്രബോധത്തിന്റെ സാമാന്യ യുക്തിയാണ് ഈ രണ്ടു റിപ്പോര്ടുകളുടെയും അടിസ്ഥാനം. ഇതില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിജ്ഞാനം നിലവിലുള്ള പരികല്‍പ്പനകളുടെ പ്രയോഗം മാത്രമാണ്. എന്നാല്‍ പരിസ്ഥിതിലോല പ്രദേശം തുടങ്ങിയ ലേബലുകള്‍ ഭരണനിയമ സങ്കേതങ്ങളുടെ കൂടി അടിത്തറയുള്ളതാണ്. അവ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പരിമിതിപ്പെടുത്തുന്നു എന്ന് പറഞ്ഞാല്‍ അത് നിത്യജീവിതത്തെ ബാധിക്കും എന്ന് തന്നെയാണ് അര്‍ഥം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഗ്രാമ സഭ കൂടി തീരുമാനിക്കാം എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ സ്ഥലത്തെ ചില ഭരണ ക്രമീകരണങ്ങളെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. പുതിയ പരികല്‍പ്പനകളോ, അല്ലെങ്കില്‍ പഴയ പരികല്‍പ്പനകള്‍ക്ക് പുതിയ നിര്‍വചനമോ കൊണ്ട് വരാതെ ഈ രണ്ട് റിപ്പോര്‍ട്ടുകളും നടപ്പിലാക്കാം എന്ന് കരുതുന്നുതു മൌഢ്യമാണ്. കര്‍ഷകര്‍ ഉയര്‍ത്തിയ പ്രശനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കൃഷി എങ്ങനെ ഭാവിയില്‍ മാറ്റണം എന്നതിനെ കുറിച്ചുള്ള വ്യക്തമായ ചില നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. കൃഷി മാത്രമല്ല, നിരവധി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളിലായി റിപ്പോര്‍ട്ടില്‍ കടന്നു വരുന്നു. ഇവയെ കുറിച്ച് അഭിപ്പ്രായം പറയാനുള്ള കര്‍ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല. കേരളത്തിലെ കര്‍ഷകര്‍ പരിസ്ഥിതി വിരുദ്ധരും മന്മോഹന്‍സിങ്ങും കോണ്ഗ്രസ് സര്‍ക്കാരും പരിസ്ഥിതി സംരക്ഷകരുമാണോ? അതാണോ നാം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ കാണുന്നത്? കേരളത്തിലെ കര്‍ഷകരുടെ ചെലവില്‍ മാത്രം ലോക പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയില്ല. നമുക്ക് ചെയ്യുവാന്‍ കഴിയുന്നത് ചെയ്യാനുള്ള പ്രചാരണത്തെയും പ്രായോഗിക പ്രവര്‍ത്തനങ്ങളെയും ആരും എതിര്‍ക്കുന്നില്ല. റിപ്പോര്‍ട്ടിന്റെ അന്ത:സത്ത സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന് വാദിച്ചാല്‍ അതിന്റെ മറുപുറം എന്താണ്? വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ കാവല്‍ മാലാഖയാണെന്നോ? പശ്ചിമ ഘട്ടം സംരക്ഷിക്കുന്നത് കൊണ്ട് ഇന്ത്യയില്‍ എലാവര്‍ക്കും ഗുണമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കാര്‍ഷിക രീതികളും ജീവിത രീതികളും മാറ്റാന്‍ കേരളത്തിലെ കര്‍ഷകരോട് മാത്രം ആവശ്യപ്പെടുമ്പോള്‍ ഉണ്ടാവേണ്ട സമവായ സന്നദ്ധതയും സംഭാഷണ തല്പ്പരതയുമൊന്നും ഇവിടെ കാണുന്നില്ല. ഗാഡ്ഗില്‍ സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ നിന്ന് കര്‍ഷകരുമായി ചര്‍ച്ച ചെയ്തു നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മിനിമം പരിപാടി ആദ്യം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തയ്യറാവേണ്ടത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കുക, ഭൂമിയുടെ പുനര്‍ വിതരണവുമായി ബന്ധപ്പെട്ടു ആദിവാസികള്‍ ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം കുടിയേറ്റ പ്രദേശങ്ങളിലെ ഭൂപ്രശ്‌നം അടിയന്തിര അജണ്ട ആയി ഏറ്റെടുക്കുക, പരിസ്ഥിതി ചൂഷണം തടയുന്നതിന് –ക്വാറീയിംഗ് അടക്കം നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക. അതിനെ കുറിച്ചുള്ള ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക, സമരസമിതിയുമായും ഒപ്പം ഡി എച് ആര്‍ എം അടക്കമുള്ള ദളിത്ആദിവാസി സംഘടനകളുമായും ചര്‍ച്ച നടത്തുക, പരിസ്ഥിതി ലോല പ്രദേശം തുടങ്ങിയ പഴയ പരികല്‍പ്പനകള്‍ക്ക് പകരം ജനസാദ്രതയുള്ള പശ്ചിമ ഘട്ട പ്രദേശങ്ങളുടെ സംരക്ഷണത്തിനു അനുയോജ്യമായ പുതിയ സങ്കേതിക സമീപനം കൈക്കൊള്ളുക, സാമ്പത്തിക് മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അതിനുള്ള സാമ്പത്തിക പാക്കേജുകള്‍ ചര്‍ച്ച ചെയ്യുക, പശ്ചിമഘട്ടത്തെ ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ കണ്ടുകൊണ്ടു വിവിധ സംസ്ഥാനങ്ങള്‍ക്ക് പശ്ചിമ ഘട്ട പരിസ്ഥിതി നയ രൂപീകരണത്തില്‍ സ്വയം ഭരണം നല്‍കുക എന്നീ കാര്യങ്ങള്‍ അടിയന്തിരമായി അംഗീകരിക്കപ്പെടനം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനായി കേരളത്തിലെ പൊതു സമൂഹം മലയോര നിവാസികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണം.