ആള്‍ക്കൂട്ടങ്ങള്‍ പിരിഞ്ഞു പോകുമ്പോള്‍

ഡോ. ടി ടി ശ്രീകുമാര്‍

ആഹ്വാനവും നേതൃത്വവുമില്ലാത്ത സമരങ്ങളുടെ കാലമായെന്നും വ്യവസ്ഥാപിത രാഷ്ട്രീയത്തിന് മരണമണി മുഴങ്ങിക്കഴിഞ്ഞെന്നുമൊക്കെ പലരും പറയാന്‍ ശ്രമിക്കുന്നുണ്ടിപ്പോള്‍. സൈബര്‍ കണ്ണികളിലെ പ്രതിഷേധങ്ങളും അഭിപ്രായ രൂപീകരണങ്ങളും തെരുവിലെ കൂടിച്ചേരലുകളിലേക്ക് കൂടി നയിക്കുന്ന പ്രവണത തുടങ്ങിയിട്ട് കുറച്ചു കാലമേ ആയുള്ളുവെങ്കിലും, അതിന്റെ നൈസര്‍ഗ്ഗിഗകതയും തല്‍ക്ഷണതയും ആള്‍ക്കൂട്ടങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുനര്‍ വി ചാരണകള്‍ക്ക് കാരണമായിട്ടുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധ സമരത്തിന്റെ ഒരു സവിശേഷത അതില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ, ഗ്രൂപ്പിന്റെയോ നിര്‍ദ്ദേശപ്രകാരം എത്തിച്ചേര്ന്നവരായിരുന്നില്ല എന്നതാണ്. ബി ജെ പി, സി പി ഐ (എം) തുടങ്ങി വലുതും ചെറുതുമായ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്നീട് സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയും സമര നിരയില്‍ അണിചെരുകയും ഒക്കെ ചെയ്തെങ്കിലും പ്രക്ഷോഭത്തിന്റെ- അങ്ങനെ അതിനെ വിളിക്കാമെങ്കില്‍- തുടക്കം അദൃശ്യമായ ഏതോ സൈബര്‍ ചര്‍ച്ചയില്‍ നിന്നായിരുന്നു. സാധാരണ അത്തരം കൂടിച്ചേരലുകളില്‍ കണാനിടയില്ലാത്ത സമരവീര്യവും ചെറുത്തുനില്‍പ്പും അവരുടെ ഭാഗത്ത്‌ നിന്നുണ്ടായി എന്നതും ശ്രദ്ധേയമായിരുന്നു.

കാതലായ ചില ചോദ്യങ്ങള്‍ പൊതു സമൂഹത്തിനു മുന്നില്‍ ഉന്നയിക്കാന്‍ ശ്രമിച്ച അരുന്ധതി റോയിക്കൊപ്പം ചേരാന്‍ പലരും വിസമമതിച്ചതിന്റെ ഒരു കാരണം ഈ ആള്‍ക്കൂട്ടത്തിന്റെ നൈസര്‍ഗ്ഗിഗകതയോടും സമര വീര്യത്തോടുമുള്ള പ്രതിപത്തിയും അതില്‍ ദര്‍ശിച്ച ഭാവി പ്രതിരോധ സാധ്യതകളെ കുറിച്ചുള്ള പ്രതീക്ഷകളും കൂടി ആയിരുന്നു എന്നു ഞാന്‍ വിചാരിക്കുന്നു. അതിവൈകാരികതയുടെതായ ഒരു രാഷ്ട്രീയാന്തരീക്ഷo ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കുമെന്നതും ഒരു കാരണമാണ്. തന്ത്ര പ്രധാനമായ സുരക്ഷിതത്വ ആശങ്കകള്‍ ഉയര്‍ത്തുന്ന നഗര ഭാഗത്താണ് സമരം നടന്നത് എന്നത് അതിനെതിരെ ബലപ്രയോഗത്തിന് മുതിരാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുകയും ചെയ്തു. ചൈനയിലെ ടിയാന്മെന്‍ ചത്വരത്തിലെപ്പോലെ കൂട്ടക്കൊലയൊന്നും നടന്നില്ലെങ്കിലും സമരത്തില്‍ പങ്കെടുത്ത വിദ്യാര്ഥികള്‍ക്കും മറ്റനവധി പേര്‍ക്കും ലാത്തി ചാര്‍ജ്ജില്‍ പരിക്ക് പറ്റുകയും സമരത്തെ ദുര്‍ബലപ്പെടുത്താന്‍ നിരന്തരം പോലീസിനെ ഉപയോഗിച്ച് കൊണ്ട് സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചതിന്റെ ഫലമായി നിരവധി ശാരീരികവും മാനസികവുമായ പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വരികയും ചെയ്തു. ഇതും സമരത്തോടുള്ള പൊതു സഹഭാവത്തെ ശക്തിപ്പെടുത്തുകയുണ്ടായി.

‘മതജീവിതത്തിന്റെ അടിസ്ഥാന രൂപങ്ങള്‍’ എന്ന കൃതിയില്‍ ദര്ഖീം വിവരിക്കുന്ന തരത്തിലുള്ള ഒരാള്‍ക്കൂട്ടമായിരുന്നു അത് (‘The Elementary Forms of Religious Life’, Durkheim, 1912). ആള്‍ക്കൂട്ടങ്ങള്‍ ഒരു തരo വൈദ്യതി സൃഷ്ടിക്കുകയും അതിന്റെ പ്രസരണത്തില്‍ പ്രകടിപ്പിക്കപ്പെടുന്ന ഓരോ വികാരവും യാതൊരു പ്രതോരോധവുമില്ലാതെ മറ്റു മനസ്സുകളിലേക്ക് കൂടി വ്യാപിക്കുകയും ചെയ്യുന്നു എന്നു ദര്ഖീം വിലയിരുത്തിയിട്ടുണ്ട്. “And as such active passions so free from all control could not fail to burst out, on every side one sees nothing but violent gestures, cries, veritable howls, and deafening noises of every sort, which aid in intensifying still more the state of mind which they manifest” എന്നാണു ദര്ഖീം പറഞ്ഞത്. എന്നാല്‍ ഇത്തരം കൂടിച്ചേരലുകള്‍, വൈകാരിക പ്രകടനങ്ങള്‍, കേവലം പ്രതിഷേധത്തിന്റെ നൈസര്‍ഗ്ഗികതയാല്‍ മാത്രം രൂപം കൊള്ളുന്നവയാണോ? അവയ്ക്ക് പിന്നിലെ ചരിത്രപരവും ഘടനാപരവുമായ കാരണങ്ങള്‍ തീര്‍ത്തും അപ്രധാനമാണോ? സാഹചര്യങ്ങളുടെ ചരിത്രപരത പൂര്‍ണ്ണമായും വിസ്മരിക്കപ്പെടണ്ടതാണോ? ഒരു പക്ഷെ അരുന്ധതിയുടെ തന്നെ ആശങ്കകള്‍ മനസ്സിലാക്കുന്നതിനു കുറേകൂടി അവധാനതയോടെ ഈ പ്രശ്നത്തെ സമീപിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.

‘ആള്‍ക്കൂട്ടങ്ങളും അധികാര’വും എന്ന പുസ്തകം ഏലിയാസ് കാനേറ്റി എഴുതുന്നത്‌ 1960 –ലാണ്. ഈ പുസ്തകത്തിന്റെ പ്രകാശനത്തെ തുടര്‍ന്ന് തിയദര്‍ അഡോര്ണോ കാനേറ്റിയുമായി ഒരു സുദീര്ഘ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. തങ്ങളുടെ സമീപനങ്ങള്‍ തമ്മിലുള്ള സമാനതകളെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ആ ചര്‍ച്ചയില്‍ കാനെറ്റി ഉയര്‍ത്തിയ വലിയ ചിന്താസമസ്യകളെ സ്വന്തം വിശ്ലേഷണ ചാതുര്യം കൊണ്ട് വികസിപ്പിക്കാനും നിരവധി ഉപരിചിന്തകളിലേക്ക് ചര്‍ച്ച വികസിപ്പിക്കാനും അഡോര്ണോ മുതിരുന്നതായി കാണാം. ആള്‍ക്കൂട്ടങ്ങളെക്കുറിച്ച് മന:ശാസ്ത്രപരമായും നരവംശ ശാസ്ത്രപരമായും ഉളള ഗഹനമായ നിരീക്ഷണങ്ങളാണ് കാനെറ്റി നടത്തുന്നത്. നിയതമായ ലക്ഷ്യങ്ങളുള്ള ജനാവലികളെ മാത്രമല്ല, മനുഷ്യസാന്നിദ്ധ്യമില്ലാത്ത കാടുകള്‍, ധാന്യക്കൂമ്പാരങ്ങള്‍, കടല്‍, നിധികള്‍, തുടങ്ങി മനുഷ്യമനസ്സുകളില്‍ സൂചകങ്ങളാകുന്ന കൂട്ടങ്ങളെ കുറിച്ചും, ആദിമ മനുഷ്യര്ക്കിടയിലും മതത്തിന്റെ അനുഷ്ടാനപരതയിലും നിലനില്‍ക്കുന്ന ജീനുകളുടെയും മാലഖമാരുടെയും (മുപ്പത്തിമുക്കോടി ബ്രാഹ്മണ ദൈവങ്ങളുടെയും എന്നും ചേര്‍ക്കാം), പിശാചുക്കളുടെയും ഒക്കെ അദൃശ്യമായ കൂട്ടങ്ങളെ കുറിച്ചും കാനെറ്റി ചര്‍ച്ച ചെയ്യുന്നുണ്ട് തന്റെ പുസ്തകത്തില്‍. അതുകൊണ്ട് തന്നെ അഡോര്ണോ ഈ പ്രശ്നം ഉന്നയിച്ചുകൊണ്ടു യഥാര്‍ത്ഥ ജനാവലികളില്‍ നിന്ന് ഇത്തരം പ്രതീകാത്മക കൂട്ടങ്ങളെയും അദൃശ്യ ജനക്കൂട്ടത്തെയും വേര്‍തിരിച്ചു കാണെണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സൂചിപ്പിമ്പോള്‍ തന്നെ കാനെറ്റി ചൂണ്ടിക്കാട്ടുന്നത് ആള്‍ക്കൂട്ടത്തിന്റെ അദൃശ്യവും പ്രതീകാത്മകവുമായ വശങ്ങള്‍ താന്‍ പരാമര്‍ശിച്ചു എന്നത് കൊണ്ട് യഥാര്‍ത്ഥ ജനക്കൂട്ടത്തിന്റെ പ്രായോഗിക മൂല്യത്തെ കുറച്ചു കാട്ടുന്നു എന്നു അര്‍ത്ഥമാക്കേണ്ടതില്ലെന്നാണ്. എന്നാല്‍ ഈ പ്രതീകങ്ങളും അദൃശ്യരൂപികളുടെ കൂട്ടങ്ങളും എല്ലാം ആള്‍ക്കൂട്ടങ്ങളെ അപഗ്രഥിക്കുമ്പോള്‍ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. ഏകാധിപത്യത്തിന്റെ വളര്‍ച്ച പരിശോധിച്ചാല്‍ അതെപ്പോഴും യഥാര്‍ത്ഥ ആള്കൂട്ടങ്ങളെ ആശ്രയിച്ചാണ് നിലകൊണ്ടിട്ടുള്ളതെന്നു കാണാമെന്നു കാനെറ്റി മറുപടിയായി പറയുന്നുണ്ട്.

ആള്‍ക്കൂട്ടങ്ങളുടെയും അധികാരത്തിന്റെയും പ്രശ്നം അതീവ ഗഹനമായി കാനെറ്റി തന്റെ പുസ്തകത്തില്‍ ഉന്നയിക്കുകയും അവയില്‍ പലതും അഡോര്ണോ സമഗ്രമായ വിശദീകരണങ്ങള്‍ക്ക് കാനെറ്റിയെ നിര്‍ബന്ധിച്ചുകൊണ്ട് വിപുലീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും മാക്യവല്ലിയും ഹോബ്സും സ്പിനോസയും ഫ്രോയിഡുo ടാര്ദേയും ഒടുവില്‍ ഹാര്ഡ്ട്ടും നെഗ്രിയും വരെയുള്ള ചിന്തകര്‍ ജനാവലി എന്ന സങ്കലപ്പനത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആശയത്തെ അത് ശക്തിയായി സ്പര്ശിക്കുന്നുണ്ടോ എന്നു സംശയമാണ്. സ്പിനോസയെ പിന്തുടര്‍ന്നുകൊണ്ട് ദേല്യൂസ് ആള്‍ക്കൂട്ടങ്ങളെ ഓരോ തരo പ്രകാശനങ്ങള്‍ മാത്രമായി വിവക്ഷിക്കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഡല്‍ഹിയിലെ ആള്‍ക്കൂട്ടവും ഒരു പ്രകാശനം മാത്രമായിരുന്നു. അതിനപ്പുറമുള്ള അര്‍ഥങ്ങളുo വ്യാഖ്യാനങ്ങളും ആ കൂടിച്ചേരലിന്റെ ചരിത്ര സന്ദര്ഭത്തെയോ അതിന്റെ പിന്നിലുള്ള ഒട്ടനവധി കാരണത കളെയോ (causalities) കണക്കിലെടുക്കുന്നില്ല. ഹാര്ഡ്ട്ട്ുo നെഗ്രിയും സൂചിപ്പിക്കുന്ന, സ്പീനോസായില്‍ നിന്ന് തന്നെ കടംകൊണ്ട, പുതിയ കാലത്തിലെ കമ്മ്യൂണിസ്റ്റ് ഏജന്സിയും ഇതില്‍ കണ്ടെത്താന്‍ കഴിയും എന്നു തോന്നുന്നില്ല.

പരസ്പരം സ്പര്‍ശിക്കാന്‍ ആളുകള്‍ക്ക് ഭയമാണങ്കിലും ഒരു ആള്‍ക്കൂട്ടത്തിനുള്ളില്‍ വളരെ വേഗം ഈ സ്പര്‍ശന ഭയം അപ്രത്യക്ഷമാകുന്നുവെന്നു കാനെറ്റി പറയുന്നു. ആള്‍ക്കൂട്ടങ്ങളുടെ മറ്റൊരു പ്രത്യേകത അവ കൂടുതല്‍ വലുതാകാന്‍ ശ്രമിക്കും എന്നുള്ളതാണ്. അനുക്ഷണ വികസ്വരതയാണ് ആള്‍ക്കൂട്ടങ്ങളില്‍ കാണുവാന്‍ കഴിയുക. ഉപരാക്ഷ്ട്രീയത്തിന്റെ ഒരു സമരമുഖം ഈ പ്രക്ഷോഭത്തില്‍ തെളിയുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഉപരാഷ്ട്രീയം തീര്‍ത്തും വൈകാരിക ക്ഷോഭങ്ങളുടെ മാത്രം ഉല്‍പ്പന്നമല്ല. അതിന്റെ പിന്നില്‍ നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന സിവില്‍ സമൂഹ രാഷ്ട്രീയത്തിന്റെ നൈതിക-ജനാധിപത്യ വിചാരങ്ങളുടെ പാരമ്പര്യമുണ്ട്. ഈ സമരത്തിനു വ്യക്തമായ ലക്ഷ്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. സി പി എമ്മിനോ, ബി ജെ പി ക്കോ, ഏന്തിനു കൊണ്ഗ്രസ്സിനു തന്നെയോ പിടിച്ചെടുക്കാനും തങ്ങളുടെ അജണ്ടകളിലേക്ക് അവാഹിക്കാനും കഴിയുന്ന ഉള്ക്കരുത്തേ അതിനുണ്ടായിരുന്നുള്ളു. എത്ര പെട്ടെന്നാണ് വധശിക്ഷയുടെ അജണ്ട സമരത്തിന്റെ ഉപോലപ്പന്നമായി മാധ്യമങ്ങള്‍ അവതരിപ്പിച്ചത് എന്നതോര്‍ക്കുമ്പോള്‍ ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ ജനാധിപത്യത്തെ ഏതു വിധത്തിലാണ് നവീകരികുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള അന്വേഷണങ്ങള്‍ ആവശ്യമാണെന്ന് തോന്നുന്നു.

അതുകൊണ്ട് തന്നെ എല്ലാ തര്‍ക്കങ്ങളെയും പോലെ ഡല്‍ഹിയിലെ സമരവും അതിനാസ്പദമായ ദാരുണ സംഭവവും സ്വത്വ-വര്‍ഗ്ഗ വിചാരത്തിന്റെ വിലയിരുത്തലുകളിലേക്ക് കടക്കുകയാണ്. ചില സമരങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് അത് നഗരങ്ങളില്‍, വിശേഷിച്ചു തലസ്ഥാന നഗരങ്ങളില്‍ നടക്കുന്നത് കൊണ്ടാണ്. ഭരണകൂടങ്ങളുടെ പ്രതീകാത്മക ശക്തികേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ചെയ്യുന്ന സമരങ്ങള്‍ മാധ്യമ സഹായത്തോടെ ചിലപ്പോള്‍ യഥാര്ഥത്തില്‍ സമാഹരിക്കുന്നതിനെക്കാള്‍ കൂടുതല്‍ കരുത്തുള്ളവ എന്ന പ്രതീതി ജനിപ്പിക്കാറുണ്ട്. ചിലപ്പോള്‍ ഇത്തരം സമരങ്ങള്‍ അതിലെ പങ്കാളികളുടെ വര്‍ണ്ണ-വര്‍ഗ്ഗ പശ്ചാത്തലം മാധ്യമങ്ങള്‍ക്ക് താല്പ്പര്യമുള്ളതുകൊണ്ടു കൂടുതല്‍ ശ്രദ്ധിക്കപ്പെടാം. ഡല്‍ഹിയിലെ സമരം അതിന്റെ നൈസര്‍ഗ്ഗിഗത്വം കൊണ്ട് കൂടിയാണ് ശ്രദ്ധിക്കപ്പെട്ടത് എന്നതിനെ നിരാകരിക്കുന്നില്ല. മാത്രമല്ല, അപൂര്‍വ്വം എന്നു ഒരിക്കലും പറയാനാവില്ലെങ്കിലും അതിനിഷ്ടൂരമായിത്തന്നെയാണ് പെണ്‍കുട്ടി ആക്രമികപ്പെട്ടത്‌. ഒരു ലൈംഗികാക്രമണം എന്നതിലുപരിയായ ശാരീരികപീഡനം അതിലുണ്ടായി. കൂടാതെ, സാധാരണ ഗതിയില്‍ അത്തരം നീചമായ അക്രമങ്ങള്‍ ചെയ്യുന്നത് ഭരണകൂടത്തിന്റെ പിന്തുണയോടെ പോലീസോ പട്ടാളമോ ആയിരിക്കും. അല്ലെങ്കില്‍ ഏതെങ്കിലും ഗ്രാമത്തിലെയോ ചെറു നഗരത്തിലെയോ സവര്‍ണ്ണര്‍ ആയിരിക്കും . അപ്പോള്‍ പലരും മൌനം പാലിക്കുകയോ, സത്യാവസ്ഥ തങ്ങള്‍ക്കറിയില്ലെന്നു നടിക്കുകയോ ചെയ്യും. അതിനുള്ള സാധ്യത ഇവിടെ കുറവായിരുന്നു. ഇന്ത്യയിലെ സാമൂഹികാവസ്ഥയില്‍ വര്‍ണ്ണ, വര്‍ഗ്ഗ, രാഷ്ട്രീയ അധീശത്വത്തിന്റെ ഇരയാവാന്‍ സ്വാഭാവിക സാധ്യതയുള്ള ഒരു പെണ്കുട്ടി ആയിരുന്നില്ല അക്രമത്തിനു ഇരയായത്. മറിച്ച് അതില്‍ നിന്നെല്ലാം സുരക്ഷിതയായ ഒരു മധ്യവര്‍ഗ്ഗ വിദ്യാര്ഥിനി ആണ് ഇവിടെ തന്റെ സുഹൃത്തിനോടൊപ്പം സുരക്ഷിതയായി സഞ്ചരിക്കുമ്പോള്‍ തികച്ചും ആകസ്മികമായി ആക്രമണത്തില്‍ പെട്ടത്. ആക്രമിച്ചവരാകട്ടെ, ‘അല്ലെന്നു തെളിയിക്കുന്നതുവരെ’ എപ്പോഴും സമൂഹത്തില്‍ ‘കുറ്റവാളികള്‍’ എന്നു പൊതുവേ സംശയിക്കപ്പെടുന്ന ദരിദ്ര തൊഴിലാളികളും. തലസ്ഥാനത്ത്, ഒരു സാധാരണ മധ്യവര്‍ഗ്ഗ യുവതിയുടെ മേല്‍ ദരിദ്ര തൊഴിലാളികള്‍ നടത്തിയ കുറ്റകൃത്യം എന്ന നിലയിലുള്ള രാഷ്ട്രീയ പ്രാധാന്യം മാധ്യമങ്ങളെ സംബന്ധിച്ചേടത്തോളം ഈ ആക്രമണത്തിനുണ്ടായിരുന്നു. ആശയപരമായ ഒരു പ്രാധാന്യം, ഉപരി-മധ്യവരഗ്ഗങ്ങളുടെ, സമ്പന്നരായ സവര്ണ്ണരുടെ, എക്കാലത്തെയും വലിയ അരക്ഷിതത്വമായ, വര്‍ഗ്ഗ/വര്‍ണ്ണ പ്രതികാര ഭീതി ഊട്ടി ഉറപ്പിക്കുന ഒരു മാനം ഈ സംഭവിത്തിനുണ്ടായിരുന്നു എന്നതുo ശ്രദ്ധേയമാണ്. പുലപ്പേടി മണ്ണാപ്പെടി എന്നൊക്കെ വ്യവഹരിച്ചിരുന്ന പഴയ ചരിത്ര മാതൃകകള്‍ നിര്‍വഹിച്ചിരുന്ന നിരവധി രാഷ്ട്രീയ ധര്‍മ്മങ്ങളില്‍ ഒന്ന് കീഴാള വിഭാഗങ്ങളുടെ പ്രതികാര ഭീതി വരേണ്യാബോധത്തില്‍ ശക്തമായി നിക്ഷേപിക്കുക എന്നതായിരുന്നു. അത്തരത്തിലൊരു സമീപനം ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചു കാണാറുണ്ട്‌.

മറ്റൊന്ന് കോണ്ഗ്രസ് ഭരണത്തിന് ഇതിനകം സംഭവിച്ചിട്ടുള്ള ലെജിറ്റിമേഷന്‍ പ്രതിസന്ധി ആണ്. പ്രതിപക്ഷം എന്ന രീതിയില്‍ ഹിന്ദുത്വ ശക്തികള്‍ക്കു ഉണ്ടായിട്ടുള്ള മേല്‍ക്കൈ കേവലം സംഘടനാപരമല്ല. ഉദാരവല്‍ക്കരണം മധ്യവര്ഗ്ഗത്തെ പലപ്പൊഴുo ഭരണകൂട വിരുദ്ധ നിലപാടുകളിലേക്ക്‌ എത്തിക്കാറുണ്ടെങ്കിലും അതൊരു സ്ഥായിയായ വൈരുധ്യമല്ല. എന്നാല്‍ അഴിമതികളും രാഷ്ട്രീയ നേതൃത്വത്തിന്റെ ധൂര്ത്തുകളും മധ്യവര്‍ഗ്ഗത്തെ ചൊടിപ്പിക്കുകയും അത് പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പുകളില്‍ തുണക്കുകയും ചെയ്യുന്നത് സാധാരണയാണ്. ഹസാരേ പ്രക്ഷോഭത്തിനും മറ്റുമുണ്ടായ സ്വീകാര്യതയും പിന്തുണയും ഇതിന്റെ പേരിലായിരുന്നു. നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന കോണ്ഗ്രസ് സര്‍ക്കാര്‍ ഗുരുതരമായ ഒരു ലെജിറ്റിമേഷന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. അതിന്റെ ഭാഗമായി സര്‍ക്കാര്‍ വിരുദ്ധ സമീപനം പൊതുവില്‍ നഗരങ്ങളിലെ മധ്യവരഗ്ഗതിനിടയില്‍ ശക്തമായിട്ടുണ്ട്. ആത്യന്തികമായി ഹിന്ദുത്വ ശക്തികളാണ് ഈ കോണ്ഗ്രസ് വിരുദ്ധതയില്‍ നിന്ന് മുതലെടുക്കാന്‍ പോകുന്നതെങ്കിലും ബി ജെ പ്പി യെ മറ്റൊരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ മാത്രമാണ്- ഹിന്ദുത്വ അജണ്ട യുടെ അവിഭാജ്യ ഘടകo എന്ന നിലയിലല്ല പല വോട്ടര്‍മാരും കാണുന്നത് എന്നത് മറക്കാനാവില്ല. അതുകൊണ്ട് തന്നെ സര്ക്കാര വിരുദ്ധ വികാരങ്ങള്‍ ഉണര്‍ന്നു നില്‍ക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷം ചെറിയ സംഭവങ്ങളെള്‍ പോലും മധ്യവര്‍ഗ്ഗത്തെ പെട്ടെന്ന് സമര ബദ്ധരാകാന്‍ നിര്‍ബന്ധിക്കാറുണ്ട്. അത്തരമൊരു സന്ദര്‍ഭം ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ട് എന്നതും ഇതുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ബി ജെപ്പിയെ കൂടാതെ ദേശീയ തലത്തില്‍ കൂടി പ്രവര്‍ത്തിക്കുന്ന ചെറിയ പാര്‍ട്ടികളായ സി പി ഐയും സി പി ഐ എo-ഉം മറ്റും സര്‍ക്കാരിന്റെ നിലപാടുകളെ നിരന്തരം വിമര്‍ശിച്ച് അവര്‍ക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇവരോട് ആഭിമുഖ്യമുള്ള ഒരു വിഭാഗം ഇടത്തരക്കാര്‍ സര്‍ക്കാരിന്റെ സമീപനത്തോട് എതിര്‍പ്പുള്ളവരാണ്. എല്ലാറ്റിലുമുപരി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ശക്തമായ ഒരു സിവില്‍ സമൂഹം ഇവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മാത്രമല്ല, ബി. ജെ. പി-യുടെയും സി പിഎമ്മിന്ടെയുമൊക്കെ ജനവിരുദ്ധ നിലപാടുകളെ കര്‍ശനമായി നേരിടുന്ന ഒരു പാര്‍ലിമേന്റിതിര പ്രതിപക്ഷമായി സിവില്‍ സമൂഹ ശക്തികള്‍ ഇന്ത്യയില്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. സിവില്‍ സമൂഹ സമരങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുള്ള മുദ്രാവാക്യങ്ങള്‍ ഒരു വലിയ വിഭാഗം ഇടത്തരക്കാര്‍ക്കും തൊഴിലാളികള്‍ക്കും സ്വീകാര്യമായിട്ടുമുണ്ട്. കോണ്ഗ്രസ് സര്‍ക്കാരിന്റെ പ്രതിസന്ധി എന്നതില്‍ നിന്ന് ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതയെ ഇത് പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ ഡല്‍ഹി സംഭവത്തിന്റെ സവിശേഷതകള്‍ക്കപ്പുറം നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷത്തിന്റെ സന്ദിഗ്ധതകളും ഭാവി രാഷ്ട്രീയത്തെ കുറിച്ചുള്ള ഉല്ക്കണ്ഠകളും സൃഷ്ടിക്കുന്ന ഒരു അരക്ഷിതത്വതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡല്‍ഹിയിലെ ആള്‍ക്കൂട്ടത്തെ നാം വിലയിരുത്തേണ്ടത്. എന്നാല്‍ അതേസമയം തന്നെ ഒരു പ്ലൂരളിസ്റ്റ് ഭരണ സംവിധാനം നിലനിര്‍ത്തുന്ന ചില ജനാധിപത്യ ധാരണകള്‍ ഉണ്ട്. പ്രാതിനിധ്യ വ്യവസ്ഥയില്‍ ഭരണ മാറ്റത്തിന് അടുത്ത് തെരഞ്ഞെടുപ്പു വരെ കാത്തിരിക്കുക എന്നതാണത്. എകാടിപത്യ, സൈനിക, സമഗ്രാധിപത്യ ഭരണ വ്യവസ്ഥകളില്‍ അത്തരം കാത്തിരുപ്പുകള്‍ക്ക് സാധുതയില്ല. ഒരു സമരത്തിന്റെ സ്ഫുലിoഗത്തെ അതിന്റെ യുക്തിപരമായ പരിസമാപ്തിയിലേക്ക്, ഭരണ സംവിധാനത്തിന്റെ നിഷ്കാസനത്തിലേക്ക്, എത്തിക്കാന്‍ കെല്‍പ്പുള്ള തീക്കടലാക്കുക എന്നത് അവിടെ ഒരു പ്രതീക്ഷ ആയിരിക്കും. ബെര്‍ലിന്‍ മതില്‍ തകര്ത്തവരും, ടിയാന്മെന്‍ ചത്വരത്തില്‍ പിടഞ്ഞ്ഞ്ഞു വീണു മരിച്ച കുട്ടികളും, എസ്ട്രോഡക്കെതിന്റെ മാനിലയില്‍ പ്രസിഡന്ഷ്യല്‍ കൊട്ടാരത്തിനു മുന്നില്‍ അണിനിരന്നവരും, താഹ്രിര്‍ ചത്വരത്തില്‍ കുതിച്ചെത്തിയവരും എല്ലാം ഇത്തരത്തില്‍ ഒരന്ത്യപ്രതീക്ഷയുടെ വക്താക്കളായിരുന്നു. ജയിക്കുക അല്ലെങ്കില്‍ മരിക്കുക എന്നത് അവരുടെ ആത്യന്തികമായ മുദ്രാവാക്യമായിരിക്കും. അത്തരം ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാന്‍ മാത്രം ഇന്ത്യന്‍ ഭരണകൂടം വിശ്വാസ്യതതയില്‍ തകര്‍ന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അഡോര്ണോ മറ്റൊരു വിധത്തില്‍ ഈ പ്രശ്നം കാനേറ്റിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കുന്നുണ്ട്‌. അങ്ങേയറ്റത്തെ ഫാസിസ്റ്റ് ഭരണകൂടങ്ങളും പ്രസ്ഥാനങ്ങളും പോലും എല്ലാ ജനാധിപത്യാവകാശങ്ങളും ഇല്ലായ്മ ചെയ്തതിനു ശേഷമാണെങ്കിലും ജനതതിയുടെ ചില താല്‍പ്പര്യങ്ങളെ അനുഭാവപൂര്‍വ്വം സമീപിക്കുന്നു എന്നതാണത്. വില്ല്യം റീഹിന്റെ അപഗ്രഥനത്തിലും ജനങ്ങള്‍ എങ്ങനെയാണ് ഫാസിസത്തിന്റെ പ്രത്യയ ശാസ്ത്രത്തില്‍ ആകൃഷ്ടരാവുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. ജനാവലി ഫാസിസത്താല്‍ ചതിക്കപ്പെടുനില്ല, അവര്‍ അതിനെ ആഗ്രഹിച്ചു സ്വീകരിക്കുകയാണെന്ന് അദ്ദേഹം വിലയിരുത്തി എന്നത് മറക്കാന്‍ കാലമായിട്ടില്ല നമുക്ക്. ഇതിനു അടിവര ഇട്ടുകൊണ്ടാണ് ദേല്യൂസ് ഇച്ഛയുടെ ഒരു പെര്‍വേര്‍ഷനിലേക്കാണ് ഫാസിസം ജനാവലികളെ നയിക്കുന്നതെന്നും ഇച്ഛകളെ ആണ് അവ ചൂഷണം ചെയ്യുന്നതെന്നും വിശദീകരിച്ചത്. ഇന്നത്തെ ഇന്ത്യയില്‍ ബൂര്‍ഷ്വാ ദേശീയത, ഭൂരിപക്ഷ മതാതിധികാരം, വികസനം, ഉപഭോഗ സംസ്കാരം എന്നീ അധിവ്യവഹാരങ്ങളാല്‍ ഒന്നിച്ചു ചേര്‍ക്കപ്പെട്ട ഒരു രാഷ്ട്രബോധം വര്‍ഗ്ഗ, വര്‍ണ്ണ മത വൈരുധ്യങ്ങളെ ദമിതമാക്കുകയും ഭരണകൂടത്തിന്റെ നൈരന്തര്യത്തിന്റെ ആവശ്യകത ഒരു ജനഹിതമാക്കി നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ ജനാവലികള്‍ രൂപം കൊള്ളുകയും വന്‍ തിരയിളക്കങ്ങള്‍ സൃഷ്ടിച്ച ശേഷം അപ്രത്യക്ഷമാവുകയും ചെയ്യന്നു. ജനാവലികളുടെ കൂടിച്ചേരലുകള്‍ക്ക് കാരണമാവുന്ന സംഭവങ്ങള്‍ പോലും പരിഹരിക്കപ്പെടുന്നതിനുള്ള കാലയളവ്‌ വരെ പോലും ഇവ ഐക്യദാര്‍ഡ്യത്തോടെ നിലകൊള്ളുന്നില്ല. ഗ്രാമങ്ങളിലെ ജനതതികളുടെ നിലനില്‍പ്പിനായുള്ള ജീവല്‍സമരങ്ങളിലെന്നത് പോലെയുള്ള ദീര്‍ഘമായ ചെറുത്തുനില്‍പ്പുകളോ, സഹനങ്ങളോ ഇന്ത്യന്‍ ജനാവലികള്‍ കാണിക്കാറില്ല. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സംവേദന ക്ഷമതയും സ്വീകാര്യതയുമാണ് ഇതിനുള്ള മുഖ്യ കാരണം. എന്നാല്‍ കീഴാള, ആദിവാസി, ഗ്രാമസമുദായ സമരങ്ങളില്‍ സ്ഥിതി ഇതല്ല. അവിടെ ഭരണകൂടത്തിന്റെയും ഭൂരിപക്ഷ മുഖ്യധാരയുടെയും നിലപാടുകള്‍ക്ക് എതിരാണ് അടിസ്ഥാനപരമായി ഇവരുടെ സമരങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍. ബി ജെ പി, കോണ്ഗ്രസ്, സി പി എം തുടങ്ങി പ്രാദേശിക പാര്‍ട്ടികള്‍ വരെയുള്ള പാര്‍ളിമെന്റരി പ്രസ്ഥാനങ്ങളെപ്പോലെ അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി മാത്രം സമരങ്ങളെ കാണുകയോ അധികാരം കിട്ടുന്നതോടെ സമരങ്ങളുടെ യവനിക താഴ്ത്തുകയോ ചെയ്യാന്‍ കഴിയുന്നതല്ല പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍. അതുകൊണ്ട് തന്നെ അവ ഭരണമാറ്റങ്ങളെ അതിജീവിക്കുകയും എല്ലാ സര്‍ക്കാരുകളാലും അടിച്ചമര്ത്തപ്പെടുമ്പോഴും ആ ചോരമണ്ണില്‍ തന്നെ വീണ്ടും വീണ്ടും മുളച്ചു പൊന്തുകയും ചെയ്യുന്നു.

സമകാല ഇന്ത്യന്‍ അവസ്ഥയില്‍ അടുത്ത തെരഞ്ഞെടുപ്പു വരെ ഡല്‍ഹി മാതൃകയിലുള്ള സമരങ്ങള്‍ കൂടുതല്‍ ഉണ്ടാവാന്‍ ഉളള രാഷ്ട്രീയ സാഹചര്യമാണുള്ളത്. അത്തരം സമരങ്ങള്‍ക്ക് കിട്ടുന്ന മാധ്യമ സഹാഭാവം കൂടങ്കുളം പ്രക്ഷോഭത്തിനോ, ആദിവാസി-ദളിത് വിഭാഗങ്ങളുടെ അതിജീവന സമരങ്ങള്‍ക്കോ കിട്ടുകയില്ല എന്നത് തീര്‍ച്ചയാണ്. വികസനത്തിന്റെ ഇരകള്‍, ഇന്ത്യന്‍ ദേശീയതയുടെയും ഭൂരിപക്ഷ മതാധിപത്യത്തിന്റെയും ശത്രുപക്ഷത്താണ്. എന്നാല്‍ ഡല്‍ഹിയിലെ സമരത്തിനു അത്തരമൊരു വൈരുധ്യം ഭരണകൂടവുമായോ അതിന്റെ ബൃഹദ് ആഖ്യായികകളോടോ ഇല്ല. ഡല്‍ഹിയിലെ നിഷ്ട്ടൂരമായ ലൈംഗികാക്രമണം സൃഷ്ടിച്ച ഞെട്ടലില്‍ നിന്ന് രൂപം കൊണ്ട സമരം എന്നാല്‍ വെറുതെ ആകാശത്തില്‍ നിന്ന് പോട്ടിവീണതല്ല. അത്തരം സമരങ്ങള്‍ രൂപം കൊള്ളാന്‍ സഹായകമായ ഒരു രാഷ്ട്രീയാന്തരീക്ഷം ഇന്ന് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ സമരo എന്ത് ചോദ്യമാണ് ഉയര്‍ത്തുന്നതെന്ന്, ഏതു ഉത്തരമാണ് തേടുന്നത് എന്നതിനെക്കുറിച്ച് ഇപ്പോള്‍ നിഗമനങ്ങളില്‍ എത്താന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

രാഷ്ട്രീയവും പ്രത്യശാസ്ത്രപരവുമായ ഈ ശൂന്യതയില്‍ മസ്കുലിനിറ്റിയെ (ആണത്തം) കുറിച്ചുള്ള നിരവധി പോപ്‌ ആശയങ്ങള്‍ സൈബര്‍ ലോകത്ത് സ്റ്റാറ്റസ് മെസ്സജുകളായി വന്നു. വളരെയധികം പേര്‍ വധശിക്ഷയെകുറിച്ചും വന്ധ്യംകരണത്തെ കുറിച്ചും അത്യന്തം ലഘുവായി സംസാരിക്കയും അങ്ങനെ അറുപിന്തിരിപ്പന്‍ ‘വിപ്ലവവീര്യം’ പ്രകടമാക്കുകയും ചെയ്തു. ഫെമിനിസ്റ്റ് രാഷ്ട്രീയo വിശേഷിച്ചും സിവില്‍ സമൂഹരാഷ്ട്രീയം പൊതുവിലും നേടിയിട്ടുള്ള സൈന്ധാന്തിക-പ്രത്യയശാസ്ത്ര മേല്‍ക്കൈ തകരരുത് എന്ന അടിസ്ഥാന ധാരണയില്‍ വളരെ കുറച്ചു ഇടപെടലുകളെ ഉണ്ടായുള്ളൂ. അരുന്ധതിയുടെത് അത്തരത്തിലൊന്നായിരുന്നു. 1895 –ല്‍ ലെ ബോണ്‍ ‘ജനക്കൂട്ടം: ജനകീയ മനസ്സിന്റെ പഠനം’ (‘The Crowd: A Study of the Popular Mind’ Le Bon G) എന്ന പുസ്തകത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് വൈകാരികത സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും ബൌധികനിലവാരം ഉണ്ടാവണമെന്നില്ല എന്നൊരു നിരീക്ഷണം നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനം എന്തായാലും, ഏതു ഫാസിസ്റ്റ് ശക്തിക്കും കൈവശപ്പെടുത്താനും, തങ്ങളുടെ രാഷ്ട്രീയാജണ്ടകള്‍ക്ക് മാത്രമായി ഉപയോഗിക്കാനും കഴിയുന്ന ഒരു ആള്‍ക്കൂട്ടരാഷ്ട്രീയത്തെ കുറിച്ച് ജാഗ്രത പാലിക്കാന്‍ സിവില്‍ സമൂഹത്തിനു ബാധ്യതയുണ്ട്. ഹസാരെയും കേജ്രിവാലും ഉണ്ടെങ്കിലും ഇല്ലങ്കിലും ഓടിക്കൂടുന്ന ഈ ആള്‍ക്കൂട്ടത്തിനെ നിരകാരിക്കാന്‍ നമുക്കാവില്ല. അത് ഇന്ന് ഉയര്‍ന്നു വരുന്ന പുതിയ രാഷ്ട്രീയ യാഥാര്‍ത്യമാണ്. പക്ഷെ അതിന്റെ സാധ്യതകളെ കുറിച്ച് അമിത പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുകയും അതില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ജനാധിപത്യ സമരങ്ങളുടെ നേര്‍ പാരമ്പര്യം കണ്ടെത്തുകയും ചെയ്യുക എന്നത് അലസമായ സമീപനമാണ്.

മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി വികസിക്കുന്ന ഉപരാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടെണ്ടതുണ്ട്. പക്ഷെ അതിനു ക്ഷമാപൂര്‍വ്വമായ ശാക്തിക സമാഹാരണവും സൈന്ധാന്ധികാടിത്തറയുടെ നിരന്തരമായ വിപുലീകരണവും ആവശ്യമാണ്‌. നേതൃത്വവും ആഹ്വാനവുമില്ലാതെ ഓടിക്കൂടുന്ന ആള്‍ക്കൂട്ടങ്ങളെ കുറിച്ചുള്ള കാല്‍പ്പനിക മോഹങ്ങള്‍ ആ രാഷ്ട്രീയത്തെ ഒട്ടും വിശകലനാത്മ്കമായി സഹായിക്കുന്നില്ല. ഡല്‍ഹിയിലെ സമരത്തിന്റെ നേര്‍ക്ക്‌ നോക്കി അരുന്ധതി നടത്തിയ വെല്ലുവിളി ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ളതായി ഞാന്‍ കരുതുന്നു. ഒടുവില്‍ മരിച്ച പെണ്‍കുട്ടിക്ക് വേണ്ടി മെഴുകുതിരി കൊളുത്തി ആ ആള്‍ക്കൂട്ടം പിരിഞ്ഞു പോവുമ്പോള്‍ സോണി സോറിയും, ഇറോം ശര്മ്മിലയും ഉയര്‍ത്തുന്ന പ്രശ്നങ്ങളും, മറ്റനവധി മനുഷ്യാവകാശ ലംഘനങ്ങളും ദളിത്‌- ആദിവാസി പീഡനങ്ങളും അവരെ സ്പര്ശിക്കുന്നില്ലെന്നു നാം തിരിച്ചറിയുന്നു. ഈ സമരത്തെ അതിന്റെ തുടക്കത്തില്‍ തന്നെ വിമര്‍ശിക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. പുതിയ ജനാധിപത്യ രാഷ്ട്രീയത്തെ ഏകപക്ഷീയമായി നിര്‍വചിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഹസാരെമാര്‍ക്കും കേജ്രിവാള്മാര്‍ക്കും ഉള്ള താക്കീതാണത്. ഒപ്പം ഇത്തരം ആള്‍ക്കൂട്ടങ്ങളില്‍ സ്വന്തം അജണ്ടകലും ഫാസിസ്റ്റ് സമഗ്രാധിപത്യ രാഷ്ട്രീയവും എങ്ങനെ കൊണ്ടെത്തിക്കം എന്നു കാത്തിരിക്കുന്ന വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും. ഈ സമരം ഇപ്പോള്‍ കോണ്ഗ്രസ് സര്‍ക്കാര്‍ നേരിടുന്ന പ്രതിപക്ഷ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ അതിന്റെ ലെജിറ്റിമേഷന്‍ പ്രതിസന്ധിയെ തീക്ഷ്ണമാക്കി എന്നത് സത്യമാണ്. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധമായ സമീപനത്തിനു അത് കൂടുതല്‍ ശക്തി പകരുകയാണ് ചെയ്തത്. ഇതാകട്ടെ ഈ വ്യവസ്ഥാപിത പ്രസ്ഥാനങ്ങള്‍ക്കും ആഹ്ലാദകരമായ വാര്ത്തയാണ്. ഈ സമരത്തെ തള്ളിപ്പറയുകയോ സ്വീകരിക്കുകയോ ചെയ്യുന്നുണ്ടോ എന്നതല്ല മുഖ്യ പ്രശ്നം. കാരണം ഈ ആള്‍ക്കൂട്ടവും അതിന്റെ രാഷ്ട്രീയ മിച്ചമൂല്യവും ഏതു സാമൂഹിക മൂലധനത്തിന്റെതാണ് എന്നത് നാം കാണാനിരിക്കുന്നതേയുള്ളൂ.